കൊച്ചി : മലപ്പുറം വെള്ളിയാറിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ് ഗർഭിണിയായ പിടിയാന ചരിഞ്ഞ സംഭവത്തിൽ വ്യാപക പ്രതിഷേധം. ആനയോടു മനുഷ്യൻ കാട്ടിയ കൊടും ക്രൂരതയിൽ വിമർശിച്ച് സിനിമ, കായിക മേഖലകളിലെ പ്രമുഖരടക്കം നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്സും വിമർശനവുമായി രംഗത്തെത്തി.
സംഭവത്തിൽ അനുശോചിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ ലോഗോയില്‍ നിന്ന് ആനയുടെ ചിത്രം ഭാഗികമായി നീക്കം ചെയ്താണ് ക്ലബ് പ്രതികരിച്ചത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. ആനയ്‌ക്ക് നേരെ നടന്നത് നീചവും ക്രൂരവുമായ ആക്രമണമാണെന്നും ആന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് എന്നും ക്ലബ് പറയുന്നു.
‘ആരേയും ഉപദ്രവിക്കാത്ത ഒരു സാധു മൃഗത്തോട് ചിലർ ചെയ്ത ക്രൂരമായ പ്രവർത്തിയെക്കുറിച്ച് അറിഞ്ഞു. അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചരിഞ്ഞത്. ഗർഭിണിയായ ആനയ്‌ക്ക് പടക്കം ഭക്ഷണമായി നൽകുന്നതിൽ രസം കണ്ടെത്തിയ ചിലരാണ് ഈ നിർഭാഗ്യകരമായ സംഭവത്തിനു പിന്നിൽ. ഒരു സംസ്ഥാനം പതിറ്റാണ്ടുകളായി ജ്ഞാനത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമായി കാണുന്ന ആന എന്ന ജീവി നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. അതുകൊണ്ടു തന്നെ ഈ പ്രവർത്തിയെ എല്ലാവരും അപലപിക്കണമെന്ന് അഭ്യർഥിക്കുന്നു’വെന്നും ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.