ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം എന്ന് കേട്ടപാതി കേള്‍ക്കാത്തപാതി നിരുത്തരവാദപരമായ പ്രസ്താവനകളാണ് കോണ്‍ഗ്രസ് പോലൊരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിനും ഇന്ത്യയുടെ ധീരസൈനികര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുക എന്ന സ്ഥിരം തൊഴില്‍ മാത്രമാണ് സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും പക്കല്‍ നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും ഇതുതന്നെയാണ് കാണാനായത്.
ഇതാദ്യമായല്ല കോണ്‍ഗ്രസ് രാജ്യതാത്പ്പര്യങ്ങള്‍ക്കെതിരായ നിലപാടുകള്‍ സ്വീകരിക്കുന്നത്. പുല്‍വാമയില്‍ 40 ജവാന്‍മാരുടെ ജീവത്യാഗത്തിന് പകരമായി ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്ന് ആക്രമിച്ചാണ് പാകിസ്താനും ഭീകര സംഘടനകള്‍ക്കും ഒരേ നാണയത്തില്‍ മറുപടി നല്‍കിയത്. എന്നാല്‍, അന്നും ഇന്നും സൈന്യത്തിന്റെ കാര്യക്ഷമതയിലും സുതാര്യതയിലും കോണ്‍ഗ്രസ് സംശയം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. എത്ര ഭീകരരെ വധിച്ചു എന്ന് വ്യക്തമാക്കണമെന്നും വ്യോമസേനയുടെ പ്രത്യാക്രമണത്തില്‍ മരങ്ങള്‍ക്ക് മാത്രമാണ് നാശം സംഭവിച്ചതെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തിയത് വലിയ വിവാദത്തിനാണ് വഴിയൊരുക്കിയത്. കോണ്‍ഗ്രസിനോടുള്ള രാജ്യത്തിന്റെ പ്രതിഷേധം തൊട്ടടുത്തു നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും പ്രകടമായി.
ലഡാക്കില്‍ ചൈന കടന്നു കയറിയോ ഇല്ലയോ എന്നാണ് സോണിയ ഗാന്ധിക്ക് അറിയേണ്ടത്. തൊട്ടുപിന്നാലെ അമ്മയുടെ സ്വന്തം മകനാണെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധിയും രംഗത്തുവന്നു. ഇന്ത്യയുടെ സൈനികരെ എന്തിനാണ് നിരായുധരായി അതിര്‍ത്തിലേക്ക് അയച്ചത് എന്ന് രാഹുലും ചോദിച്ചു. സ്ഥിതിഗതികള്‍ എന്താണെന്നോ അതിര്‍ത്തിയില്‍ സൈന്യം സ്വീകരിക്കുന്ന നിലപാടുകള്‍ എന്താണെന്നോ അന്താരാഷ്‌ട്ര കരാറുകള്‍ എന്താണെന്നോ വ്യക്തമായി മനസിലാക്കാതെയാണ് സോണിയയും മകനും വിടുവായത്തം പുലമ്പുന്നത്.
നരേന്ദ്ര മോദിയെപ്പോലെ ലോകം അംഗീകരിച്ച ഒരു ശക്തനായ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുന്‍പ് തങ്ങളുടെ ഭരണകാലത്ത് എന്താണ് നടന്നിട്ടുള്ളതെന്ന് കോണ്‍ഗ്രസും സോണിയ ഗാന്ധിയും ഒന്ന് ഓര്‍ത്തുനോക്കുന്നത് നന്നായിരിക്കും. 2013ലെ ഇന്ത്യന്‍ മണ്ണിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം മാത്രം ഉദാഹരണമായി എടുത്താല്‍ മതി. കേരളത്തില്‍ നിന്നും ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയുടെ വലം കൈ ആയ എ.കെ ആന്റണി ആയിരുന്നു അന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ, അല്ലെങ്കില്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രി എന്നാണ് ‘പറയപ്പെടുന്നത്’. അതിര്‍ത്തിയില്‍ ചൈന കടന്നുകയറുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇന്ത്യപോലൊരു രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അതിര്‍ത്തിയില്‍ ഇന്ത്യ അടിസ്ഥാന സൗകര്യ വികസനത്തിന് ശ്രമിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു അന്ന് ആന്റണി നല്‍കിയ മറുപടി. വികസനോന്മുഖമായ അതിര്‍ത്തി രാജ്യത്തിന് അപകടമാണെന്നും വികസിതമല്ലാത്ത അതിര്‍ത്തിയാണ് സുരക്ഷിതമെന്നുമായിരുന്നു ആന്റണിയുടെ വാക്കുകള്‍. ഇന്ത്യയുടെ അന്നത്തെ നിലപാട് അതായിരുന്നു എന്നാണ് അദ്ദേഹം ഇതിന് നല്‍കുന്ന ന്യായീകരണം. യുപിഎ സര്‍ക്കാരിന്റെ ദുര്‍ബലമായ നിലപാട് കാരണം വ്യോമതാവളങ്ങളോ റോഡുകളോ അതിര്‍ത്തിയില്‍ നിര്‍മ്മിക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, സൈന്യത്തിന് ജോലിഭാരം അടിച്ചേല്‍പ്പിക്കുക കൂടിയാണുണ്ടായത്.
2013ലെ ചൈനീസ് അധിനിവേശത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കഴിവുകേട് മുതലാക്കിയ ചൈന 640 സ്‌ക്വയര്‍ കിലോ മീറ്റര്‍ ഇന്ത്യന്‍ ഭൂമിയാണ് സ്വന്തമാക്കിയത്. ഇക്കാര്യം ചൈനീസ് പട്ടാളം പിന്നീടൊരിക്കല്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ വസ്തുതകളെല്ലാം മൂടിവെച്ച് രാജ്യത്ത് കോണ്‍ഗ്രസ് ഇപ്പോഴും ജീവനോടെയുണ്ടെന്ന് അറിയിക്കാനുള്ള ശ്രമമാണ് സോണിയ ഗാന്ധിയും കുടുംബവും നടത്തിക്കൊണ്ടിരിക്കുന്നത്. ‘ഈ അവസാന ഘട്ടത്തില്‍ പോലും, പ്രതിസന്ധിയുടെ നിര്‍ണായകമായ പല വശങ്ങളെക്കുറിച്ചും നമുക്ക് അറിവില്ല, നമ്മള്‍ ഇരുട്ടിലാണ്. എപ്പോഴാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിച്ചത്? സര്‍ക്കാരിന് എപ്പോഴാണ് വിവരം ലഭിച്ചത്? എന്നീ ചോദ്യങ്ങളാണ് സോണിയ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഉന്നയിച്ചത്.
ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും സംഖ്യകക്ഷികളും പ്രധാനമന്ത്രിക്കൊപ്പം, രാജ്യതാത്പ്പര്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുക എന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ- ചൈന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും അംഗീകരിക്കുമെന്നാണ് മമത ബാനര്‍ജി പോലും വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും ശക്തമായി തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണക്കുമെന്നും, കേന്ദ്ര സര്‍ക്കാരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മമത യോഗത്തില്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വിമര്‍ശനങ്ങളെയും രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെയും തള്ളുന്ന നിലപാടാണ് എന്‍സിപി നേതാവ് ശരദ്പവാറിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അന്താരാഷ്‌ട്ര തലത്തില്‍ ഉണ്ടാക്കിയ ധാരണകളുടെ അടിസ്ഥാനത്തിലാണ് അതിര്‍ത്തിയില്‍ സൈനികര്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത്തരം ധാരണകളെ നാം ബഹുമാനിക്കേണ്ടതുണ്ട്. ആയുധമുണ്ടോ ഇല്ലയോ എന്ന കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പവാര്‍ വ്യക്തമാക്കി. ഇന്ത്യ-ചൈന വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും ശിവസേന പിന്തുണക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും യോഗത്തില്‍ ഉറപ്പുനല്‍കി. ഈ നിമിഷത്തില്‍ ഒറ്റക്കെട്ടായി കേന്ദ്രത്തിനൊപ്പം നില്‍ക്കുകയാണ് ഉചിതമായ തീരുമാനമെന്ന് ജനതാ ദള്‍ നേതാവ് നിതീഷ് കുമാര്‍ പ്രതികരിച്ചു.
കേന്ദ്രത്തിനൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം എന്ന നിലപാടാണ് ശിരോമണി അകാലി ദള്‍ യോഗത്തില്‍ സ്വീകരിച്ചത്. രാജ്യം മുഴുവന്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടെന്ന് എസ്എഡി അദ്ധ്യക്ഷന്‍ സുക്ബിര്‍ സിംഗ് ബാദല്‍ പറഞ്ഞു. ഇന്ത്യ ചൈന വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും പൂര്‍ണ്ണമായി പിന്തുണക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വ്യക്തമാക്കി. ദേശീയത എന്ന വികാരത്തിലേക്ക് എത്തുമ്പോള്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഒന്നാകുമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ എല്ലാ തീരുമാനങ്ങളെയും പാര്‍ട്ടി പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് പാര്‍ട്ടികള്‍ക്കൊപ്പം എസ്പി , ബിഎസ്പി എന്നീ പാര്‍ട്ടികളും പ്രധാനമന്ത്രിക്കൊപ്പം ചേര്‍ന്നു. കേന്ദ്ര തീരുമാനങ്ങളെ പൂര്‍ണ്ണമായും പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് യോഗത്തില്‍ വ്യക്തമാക്കി. രാജ്യം ഒറ്റക്കെട്ടാണ്. ചൈനയ്‌ക്കും പാകിസ്താനും ദുരുദ്ദേശങ്ങള്‍ മാത്രമാണ് ഉള്ളത്. ചൈനയുടെ കുപ്പത്തൊട്ടിയായി ഇന്ത്യമാറില്ലെന്നും എസ് പി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു.
രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കുമ്പോള്‍ മാറി മാറി രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളിലെ പ്രധാനമന്ത്രിക്കില്ലാത്ത ചങ്കുറപ്പാണ് ഇന്ന് രാജ്യത്തിന്റെ ഭരണാധികാരിക്കുള്ളതെന്ന് പാകിസ്താനും, എന്തിന് ചൈന പോലും മനസിലാക്കിയിട്ടും കോണ്‍ഗ്രസിന് ഇതുവരെ നേരം വെളുത്തിട്ടില്ല. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ അത് വെറുതെയാകില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്കും ചൈനക്കും നല്ലപോലെ അറിയാം. ജവാന്‍മാര്‍ക്ക് നൊന്താല്‍ തിരിച്ച് നോവിക്കാനുള്ള അധികാരം സൈന്യത്തിന് നല്‍കുന്ന കരുത്തനായ പ്രധാനമന്ത്രി ഉള്ളപ്പോള്‍ കോണ്‍ഗ്രസിന്റെ പൊള്ളയായ ആരോപണങ്ങള്‍ക്ക് ആര് ചെവി കൊടുക്കാന്‍?