നാലുകെട്ട് എന്നും മലയാളിയുടെ ഗൃഹാതുര സമരണകളിലൊന്നാണ്. വള്ളുവനാടൻ ഭാഷയ്‌ക്കൊപ്പം, ഒരു നാലുകെട്ട് ചാരുപടിയും മലയാളി ഏറെ ഇഷ്ടപ്പെടുന്ന പഴമയിൽ ഒന്നാണത്.
കേരളത്തിന്‍റെ വാസ്തുശാസ്ത്രത്തിലെ സുവര്‍ണ്ണ ഏടാണ് നാലുകെട്ടുകള്‍. പരമ്പരാഗത തച്ചുശാസ്ത്രം അനുസരിച്ച് ദീര്‍ഘചതുരാകൃതിയില്‍ നടുമുറ്റത്തോടുകൂടിയ ഇത്തരം വീടുകള്‍ കേരളത്തിന്‍റെ മുഖമുദ്രയായിരുന്നു.
വടക്കിനിയും പടിഞ്ഞാറ്റിനിയും കിഴക്കിനിയും തെക്കിനിയും ചേരുന്ന നാലുകെട്ടുകള്‍. നീണ്ട വരാന്തകളും ചിത്രപ്പണികളോടുകൂടിയ മരത്തില്‍ തീര്‍ത്ത തൂണുകളും മച്ചുകളും വാതിലുകളും നാലുകെട്ടുകളുടെ പ്രതാപം ഉയര്‍ത്തി . കൂട്ടുകുടുംബങ്ങള്‍ പാര്‍ത്തിരുന്ന ഇത്തരം നാലുകെട്ടുകളില്‍ കുളവും സര്‍പ്പ കാവുകളും ഉണ്ടായിരുന്നു. നാലുകെട്ടുകളുടെ സവിശേഷതയായിരുന്നു പടിപ്പുരകള്‍ . സന്ദര്‍ശിക്കുന്ന വിരുന്നുകാരെ ആദ്യം സ്വീകരിച്ചിരുന്നത് പടിപ്പുരയുടെ പ്രതാപം തന്നെ ആയിരുന്നു. ധാന്യം ശേഖരിച്ചു വെയ്‌ക്കാന്‍ തുടങ്ങി എല്ലാത്തിനും സ്ഥലങ്ങള്‍ ഒരുക്കിയിരുന്നു. കേരളത്തിന്‍റെ മഹത്തായ സൗന്ദര്യ സങ്കല്‍പ്പത്തിന്‍റെ നേര്‍കാഴ്ച ആണ് നാലുകെട്ടുകള്‍. മുറികളുടെയും, ജനലുകളുടെയും വാതിലുകളുടെയും സ്ഥാനങ്ങള്‍ അകത്തേക്ക് യഥേഷ്ടം കാറ്റും വെളിച്ചവും കൊണ്ടുവന്നു.
കൂട്ടുകുടുംബങ്ങള്‍ പിരിഞ്ഞപ്പോള്‍ , സാമൂഹികമായ ഉന്നമനത്തിനുവേണ്ടി നമ്മള്‍ സൗകര്യപൂര്‍വം കുടുംബങ്ങളെ ചെറുതാക്കിയപ്പോള്‍ , നാലുകെട്ടുകള്‍ പതുക്കെ അപ്രത്യക്ഷമായി തുടങ്ങി. പക്ഷേ ഇന്ന് ചില പുത്തന്‍ വീടുകളില്‍ നാലുകെട്ടിന്‍റെ സ്വാധീനം നമുക്ക് കാണാന്‍ കഴിയും. ചില വന്‍കിട ഹോട്ടലുകള്‍ നാലുകെട്ടുകളെ അനുകരിച്ച് മരം കൊണ്ട് തീര്‍ത്ത തൂണുകളും നടുമുറ്റങ്ങളും പണിതുയര്‍ത്തി സ്വദേശികളെയും, വിദേശികളെയും ആകർഷിച്ചു
അവശേഷിക്കുന്ന പഴയ നാലുകെട്ടുകളില്‍ ചിലത് നമ്മളെ ഇന്നും അല്‍ഭുതപ്പെടുത്തുന്നു. ആ വലിയ വീടിനുള്ളില്‍ ഒരുപാട് ആളുകള്‍ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്നു എന്നത് ആവേശമുണര്‍ത്തുന്ന ചിന്തയാണ്. നാലുകെട്ടുകള്‍ വാസ്തുപരമായി മാത്രമല്ല കുടുംബത്തിന്‍റെ ഐക്യം കൊണ്ടുകൂടി നമ്മെ അല്‍ഭുതപ്പെടുത്തുന്നു.അതെ , ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളുടെ മണമാണ് ഓരോ നാലുകെട്ടിനും