ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ്. നീരവ് മോദിയുടെ 329.66 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. 2018ലെ പിടികിട്ടാപ്പുള്ളികൾക്കെതിരായ സാമ്പത്തിക കുറ്റകൃത്യ നിയമ പ്രകാരമാണ് നടപടി.
മുംബൈ സമുദ്രമാഹാലിലെ നാല് ഫ്ളാറ്റുകള്‍, ഫാം ഹൗസ്, അലിബഗിലെ സ്ഥലം, ജയ്‌സല്‍മേറിലെ വിന്റ് മില്‍ എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. ഇതിന് പുറമേ ലണ്ടനിലെയും യുഎഇയിലെയും ഫ്ളാറ്റുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.
തട്ടിപ്പിന് ശേഷം രാജ്യംവിട്ട നീരവ് മോദിയുടെ 2,348 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ഇതുവരെ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിട്ടുണ്ട്. കേസില്‍ കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്. നീരവ് മോദിയുടെയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെയും 1,350 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കഴി്ഞ്ഞമാസം പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും നീരവ് മോദിക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,0000 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോദി നടത്തിയിരിക്കുന്നത്. സംഭവ ശേഷം ലണ്ടനിലേക്ക് കടന്ന നീരവ് മോദിയെ കഴിഞ്ഞ വര്‍ഷം ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ നീരവ് മോദി വാന്റ്‌സ്‌വര്‍ത്ത് ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.