ന്യൂഡൽഹി : രാജസ്ഥാനിൽ അശോക് ഗെഹലോട്ട് സർക്കാർ കടുത്ത പ്രതിസന്ധി നേരിടുന്നതായ വാർത്തകൾ പുറത്തുവരുന്നതിനിടെ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ ബന്ധപ്പെടാൻ കഴിയാതെ കോൺഗ്രസ്. അനുയായികളായ എം.എൽ.എ മാർക്കൊപ്പം ഡൽഹിയിലെത്തിയ പൈലറ്റ് ആരു വിളിച്ചിട്ടും ഫോണെടുക്കുന്നില്ല എന്നാണ് റിപ്പോർട്ട്. അടുത്ത സുഹൃത്തുക്കൾ വിളിച്ചിട്ട് പോലും പൈലറ്റ് ഫോണെടുക്കാൻ തയ്യാറാകുന്നില്ല. മാസങ്ങൾക്ക് മുൻപ് ബിജെപിയിലെത്തിയ സമകാലികനും മദ്ധ്യപ്രദേശ് കോൺഗ്രസ് നേതാവുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ പൈലറ്റും ബിജെപിയിലേക്കെന്ന് സൂചനകളുണ്ട്.
അതേസമയം കോൺഗ്രസ് പാർട്ടിക്ക് സംഭവിക്കുന്ന കാര്യങ്ങളിൽ അതിയായ വിഷമമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ പറഞ്ഞു. ലായത്തിൽ നിന്ന് കുതിരകളെല്ലാം പോയതിനു ശേഷമേ വിഷയത്തിൽ ഇടപെടാൻ കോൺഗ്രസിനു കഴിയുന്നുള്ളൂ എന്നത് പരിതാപകരമാണെന്ന് സിബൽ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനോട് സംസാരിച്ച പൈലറ്റ് തന്നെ അശോക് ഗെഹലോട്ട് ഒതുക്കുകയാണെന്ന് വ്യക്തമാക്കി.
സോണിയ ഗാന്ധിയെക്കാണാൻ ഡൽഹിയിലെത്തിയ പൈലറ്റിനൊപ്പം ഇരുപത്തഞ്ചോളം എം.എൽ.എമാരുണ്ടെന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ ഭാഗമായി സംസ്ഥാന സ്പെഷ്യൽ പൊലീസ് സച്ചിൻ പൈലറ്റിന്റെ മൊഴിയെടുക്കാൻ നോട്ടീസ് നൽകിയതാണ് പെട്ടെന്ന് ബന്ധം വഷളാകാൻ കാരണമായത്. സച്ചിൻ പൈലറ്റ് ബിജെപിയുമായി ബന്ധപ്പെടുന്നുവെന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്.
മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യക്ക് സംഭവിച്ചതു പോലെ രാജസ്ഥാനിൽ പാർട്ടിയുടെ വിജയത്തിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ച പൈലറ്റിനെ പിന്നീട് സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയായ അശോക് ഗെഹലോട്ടിനു വേണ്ടി ഒതുക്കുകയായിരുന്നു. ഇതിൽ അതൃപ്തനായ പൈലറ്റ് നേരത്തെ തന്നെ കലാപക്കൊടി ഉയർത്തിയിരുന്നു. നിരവധി ചർച്ചകൾ നടത്തിയാണ് നേരത്തെ സച്ചിൻ പൈലറ്റിനെ കോൺഗ്രസ് നേതൃത്വം സമാശ്വസിപ്പിച്ചത്. എന്നാൽ ഇക്കുറി മെരുങ്ങാൻ തയ്യാറില്ലെന്ന് തന്നെയാണ് സച്ചിൻ പൈലറ്റ് വ്യക്തമാക്കുന്നത്.