ലണ്ടന്‍: ഇന്ത്യക്കെതിരെ തെളിവുണ്ടാക്കാൻ ബ്രിട്ടീഷ് എംപിയുടെ മുഴുവന്‍ യാത്രാ ചിലവും വഹിച്ചത് പാകിസ്താനാണെന്ന റിപ്പോര്‍ട്ട് പുറത്ത്. പാക് അധീനകാശ്മീരിലും ജമ്മുകാശ്മീരിലും സന്ദര്‍ശിച്ച് പാക് അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കലായിരുന്നു ഉദ്ദേശ്യം. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് വേണ്ടി വാദിക്കുന്ന ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി അംഗമായ ഡെബീ അബ്രഹാമിനെയാണ് പാകിസ്താന് ഔദ്യോഗികമായി സ്പോൺസർ ചെയ്തത്.
ഓൾ പാര്‍ട്ടി പാര്‍ലമെന്ററി കശ്മീര്‍ ഗ്രൂപ്പെന്ന പേരിലാണ് ഒരു സംഘം ഈ എം.പി.യുടെ നേതൃത്വത്തില്‍ പാകിസ്താനും പിന്നീട് ഇന്ത്യയും സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടത്. പാകിസ്താനിലെത്തി സന്ദര്‍ശനം കഴിഞ്ഞ് നേരെ ദുബായിയിലേക്കാണ് ഡെബി പോയത്. അവിടെ നിന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലേയ്ക്ക് വന്നത്. എമിറേറ്റ്സ് വിമാനത്തില്‍ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഡെബി അബ്രഹാമിനെ ഇന്ത്യ അവിടുന്ന് തന്നെ മടക്കി അയയ്ക്കുകയായിരുന്നു. ഡെബിയുടെ പാക് അനുകൂല യാത്രയ്ക്കായി 32 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് പാകിസ്താന് കൈമാറിയതെന്ന് ബ്രീട്ടീഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ വരാനുള്ള ഔദ്യോഗിക വിസ ഡെബിയ്ക്ക് അനുവദിച്ചിരുന്നില്ലെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ എംബസി ബ്രിട്ടനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യയുടെ നയത്തിനെതിരായി ഇന്ത്യയില്‍ വന്ന് തെളിവെടുക്കാനോ സംസാരിക്കാനോ ആരേയും അനുവദിക്കാനാകില്ലെന്ന ഉറച്ച നിലപാട് വിദേശകാര്യമന്ത്രാലയം അന്നു തന്നെ എടുത്തിരുന്നു. നടപടിക്കെതിരെ ഡെബി പ്രതികരിച്ചിരുന്നു. ഇന്ത്യ കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നത് മൂടിവെയ്ക്കാനാണ് തനിക്ക് വിസ നിഷേധിച്ചതെന്നാണ് ഡെബി അന്ന് ട്വിറ്ററില്‍ കുറിച്ചത്.