തിരുവനന്തപുരം : അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു നൽകിയ കേന്ദ്രസർക്കാരിന്റെ നടപടി ഏറ്റവും നല്ല തീരുമാനമെന്ന് ടെക്‌നോപാർക്ക് മുൻ സി.ഇ.ഒ ആസൂത്രണ ബോർഡ് മുൻ അംഗവുമായ ജി. വിജയരാഘവൻ. കൂടുതൽ വിമാനങ്ങളെ തിരുവനന്തപുരത്തേക്ക് ആകർഷിക്കാൻ സ്വകാര്യ കമ്പനിക്ക് കഴിയുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാദ്ധ്യമത്തിലൂടെയായിരുന്നു വിജയരാഘവന്റെ പരാമർശം.
തിരുവനന്തപുരത്ത് ഇതുവരെ വളരെ ഉയർന്ന യൂസർ ഫീയാണ് ഉണ്ടായിരുന്നത്. ഇത് വിമാനങ്ങളെ ഇങ്ങോട്ടാകർഷിക്കുന്നതിനെ തടഞ്ഞു. വിമാനത്താവളത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കാൻ ഇത് കാരണമായി. സ്വകാര്യ നടത്തിപ്പുകാർക്ക് ലാഭം വേണമെങ്കിൽ കൂടുതൽ വിമാനങ്ങൾ ആവശ്യമാണ്. സ്വാഭാവികമായും അവർ വിമാനങ്ങൾ കൂടുതൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഇത് ആത്യന്തികമായി യാത്രക്കാർക്ക് ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന് ഇത് നന്നായി ചെയ്യാനുള്ള കഴിവുണ്ടെന്ന് തോന്നുന്നില്ല. അദാനി ഗ്രൂപ്പിനു 50 വർഷത്തേക്ക് നടത്തിപ്പ് ലീസിനു നൽകി എന്നതല്ലാതെ വിമാനത്താവളം പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കൊച്ചി , കണ്ണൂർ വിമാനത്താവളങ്ങളിൽ സർക്കാരിന് പൂർണ നിയന്ത്രണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെക്കൻ കേരളത്തിന്റെ വികസനക്കുതിപ്പ് ആഗ്രഹിക്കുന്ന എല്ലാവരും കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തെ പൂർണമായും പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഉണ്ടെന്ന് പറയുന്നത് വെറും രാഷ്‌ട്രീയ പ്രസ്താവന മാത്രമാണെന്നും അദ്ദേഹം വീഡിയോ മെസ്സേജിൽ ചൂണ്ടിക്കാട്ടി.
കൂടുതൽ ടെണ്ടർ തുക വെച്ച കമ്പനിക്കാണ് കേന്ദ്രസർക്കാർ നടത്തിപ്പ് അവകാശം നൽകിയത്. നിയമപരമായി ടെണ്ടർ ക്ഷണിച്ച് കൂടുതൽ തുക കാണിച്ച കമ്പനിക്ക് കരാർ നൽകുന്നതിൽ എന്ത് അഴിമതിയാണുള്ളതെന്നും അദ്ദേഹം നേരത്തെ ചോദിച്ചിരുന്നു.
Comments