മലയാളികളുടെ സ്വന്തം ഉത്സവമായ ഓണദിനങ്ങളിൽ മലബാറുകാർക്ക് പ്രിയപ്പെട്ടത് അവരുടെ സ്വന്തം ഓണപ്പൊട്ടനെ തന്നെ. ദേഹം നിറയെ ചായം പൂശി മണികിലുക്കി കയ്യിലൊരു കുടയും പിടിച്ച് വരുന്ന ഓണപ്പൊട്ടൻ കൂടി ഉണ്ടെങ്കിലേ മലബാറുകാരുടെ ഓണം മനോഹരമാവൂ. ഓണനാളുകളിൽ വീടുവീടാന്തരം കയറി ഐശ്വര്യം നൽകുക എന്നതാണ് ഓണേശ്വരൻ എന്ന പേരിലും അറിയപ്പെടുന്ന ഓണപ്പൊട്ടന്റെ നിയോഗം.
കാണുമ്പോൾ തെയ്യരൂപത്തോട് സാദൃശ്യം തോന്നുമെങ്കിലും ഓണപ്പൊട്ടൻ സംസാരിക്കാറേ ഇല്ല എന്നതാണ് തെയ്യരൂപത്തിൽ നിന്നും ഈ രൂപത്തെ വ്യത്യസ്തമാക്കുന്നത്. സംസാരമില്ലെങ്കിലെന്താ മണി കിലുക്കിയല്ലേ ഓണപ്പൊട്ടൻ വരുന്നത്. താളത്തിനൊപ്പം ഓടി നടക്കുന്ന ഓണപ്പൊട്ടന്റെ വരവ് തന്നെ രസകരമായ കാഴ്ചയാണ്. പലതരം ആംഗ്യഭാവങ്ങളിലൂടെ മുതിർന്നവരെയും കുഞ്ഞുങ്ങളെയും ചിരിപ്പിക്കുന്ന ഹാസ്യവേഷം കൂടിയാണ് ഇത്.
മുഖത്ത് ചായവും പൂശി കൈതനാരുകൊണ്ട് മുടിയും ഓലകുടയും ചൂടിയാണ് ഓണപ്പൊട്ടന്റെ യാത്ര. കൂടാതെ തലയിൽ കിരീടവും കയ്യിൽ കൈവളയും കാണാൻ സാധിക്കും.
ഓണപ്പൊട്ടന്റെ വരവറിയിക്കുവാൻ കൂടെ ഒരു ചെണ്ടക്കാരൻ കൂടിയുണ്ടാകും. മഹാബലി തമ്പുരാൻ ആണ് ഓണത്തപ്പന്റെ വേഷത്തിൽ വരുന്നതെന്നാണ് മലബാറുകാരുടെ വിശ്വാസം. വീടുകളിലെ സന്ദർശനസമയത്ത് വീട്ടുകാർ ഓണപ്പൊട്ടന് അരിയും തേങ്ങയും എണ്ണയും നൽകും. ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം നാളുകളിലാണ് ഓണപ്പൊട്ടൻ വീടുകളിൽ എത്തുക.
മലയ സമുദായത്തിൽപ്പെട്ട ആളുകൾ 10 ദിവസത്തെ വൃതം എടുത്തതിന് ശേഷമാണ് ഓണപ്പൊട്ടന്റെ വേഷമണിയുക. പണ്ടുകാലങ്ങളിൽ രാജാക്കന്മാർ ആണ് മലയ സമുദായത്തിന് ഓണപ്പൊട്ടൻ ആവാനുള്ള അവകാശം നൽകിയതെന്നാണ് പറയപ്പെടുന്നത്.
ഇക്കുറി മലയാളികളുടെ ഓണത്തിന് ഇക്കുറി ഓണപ്പൊട്ടന്റെ വരവും സംശയത്തിൽ തന്നെ. ഓണാഘോഷങ്ങൾ വീട്ടുകാർക്കിടയിൽ ഒതുങ്ങുമ്പോൾ ഓണപ്പൊട്ടനും വീടുകളിൽ എത്താൻ സാധ്യതയില്ല. ഓണപ്പൊട്ടനില്ലാത്ത ഓരോണമായിരിക്കുമോ ഇത്തവണ മലബാറുകാരുടേത് ? കാത്തിരുന്ന് കാണാം.
Comments