തിരുവനന്തപുരം : മന്ത്രി ഇ പി ജയരാജനും, കുടുംബത്തിനുമെതിരെ മനുഷ്യമില്ലാത്ത വാർത്തകൾ നൽകരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ജയരാജന്റെ കുടുംബത്തിനെതിരെ സൃഷ്ടിച്ച ലോക്കർ വിവാദത്തിൽ മാദ്ധ്യമ ധാർമികതയുടെ നെല്ലിപ്പടിയാണ് കണ്ടത്. പേരക്കുട്ടികളുടെ പിറന്നാളിന് അവരുടെ മാലയെടുക്കുന്നതിനുവേണ്ടിയാണ് ലോക്കർ തുറന്നത്. എന്നിട്ടാണ് ഇല്ലാത്ത ക്വാറന്റൈൻ ലംഘനം എന്ന മനുഷ്യത്വഹീനമായ കെട്ടുകഥ ചമച്ചത്.
രാഷ്ട്രീയ ശത്രുക്കൾ ഏർപ്പാട് ചെയ്ത വാടകഗുണ്ടകളുടെ തോക്കിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട, വെടിയുണ്ട തുളച്ചിറങ്ങിയതിന്റെ ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും അലട്ടുന്ന ധീരനായ കമ്യൂണിസ്റ്റായ ജയരാജന്റെ പൊതുപ്രവർത്തനത്തെ വേട്ടയാടാനുള്ള ഹീന നീക്കമായിരുന്നു ഈ കള്ളവാർത്തയ്ക്കു പിന്നിൽ.
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ക്രിമിനൽ നടപടിയുടെ തുടർച്ചയാണ് ഇപ്പോൾ കാണുന്നത്. തരാതരംപോലെ മന്ത്രിമാർക്കെതിരെ ആക്ഷേപം ഉയർത്തുന്നു.
ഇതിന് തുടർച്ചയായി സിപിഐ എം നേതൃത്വത്തെ താഴ്ത്തിക്കെട്ടാൻവേണ്ടി പാർട്ടി നേതാക്കൾ തമ്മിൽ ഭിന്നതയെന്ന് വരുത്താൻ ഏഷ്യാനെറ്റ് ന്യൂസ് മറ്റൊരു നുണവാർത്ത പരത്തി. “ഇ പി ജയരാജൻ പാർട്ടിക്ക് പരാതി കൊടുക്കും, കോടിയേരി–-ഇ പി തർക്കം രൂക്ഷമായേക്കും, പൊളിറ്റ്ബ്യൂറോയ്ക്ക് മുന്നിൽവരെ പ്രശ്നമെത്തും’ എന്നിത്യാദി സങ്കൽപ്പലോകത്തെ കണ്ടെത്തലുകളാണ് വാർത്തയുടെ ലേബലിൽ പുറത്തുവിട്ടത്.
ബിനീഷിനെ കേന്ദ്ര ഏജൻസി ഇതിനിടെ ചോദ്യം ചെയ്തിരുന്നു. ഏതെങ്കിലും കാര്യങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ എന്ത് ശിക്ഷയും നൽകട്ടെ. തന്റെ നിരപരാധിത്വം അന്വേഷണ ഏജൻസിക്ക് മുന്നിൽ തെളിയിക്കാനാണ് മകൻ ശ്രമിച്ചതെന്നും കോടിയേരി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Comments