കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് നേടിയ എഴുത്തുകാരൻ സുനിൽ ഉപാസനയുടെ കൃതി ബൊമ്മനഹള്ളിയിലെ പോസ്റ്റുമാനെക്കുറിച്ച് …
“ഒരേ മാനസിക നിലയുള്ളവരോട് മാത്രമേ ഒരു വ്യക്തിക്ക് ക്രിയാത്മകമായി ഇടപെടാനാവൂ. ”
കഥാകാരന്റെ ഈ വരി കടമെടുത്തുകൊണ്ട് തന്നെ ഈ പുസ്തകത്തെ പരിചയപ്പെടുത്തുകയാണ്.
വെറുപ്പോ ഇഷ്ടക്കേട് പോലുമോ തോന്നാത്ത പലരുമായും യോജിച്ചു പോകാൻ സാധിക്കാത്ത അവസ്‌ഥ മിക്കവാറും നമുക്കെല്ലാവർക്കും ഉണ്ടായിട്ടുണ്ടാവും. ‘ഫ്രീക്വൻസി’യുടെ ‘വേവ് ലെങ്ത്തി’ന്റെ ഒക്കെ പ്രശ്നമാണ് ആ ‘കെമിസ്ട്രി’ ഇല്ലായ്മ എന്ന് ശാസ്ത്രലോകം പിന്നീട് അതേക്കുറിച്ച് പറഞ്ഞു തന്നു.
എന്നിരുന്നാലും, വ്യക്തിബന്ധങ്ങൾ കടന്ന് സാമൂഹിക ക്രമങ്ങളിലും കലാ സാഹിത്യ ആസ്വാദനങ്ങളിലും ഈ ‘കെമിസ്ട്രിയില്ലായ്മ’ അലോസരങ്ങളുണ്ടാക്കിക്കോണ്ടിരിക്കുന്നുണ്ട്. അതിനെ ലഭ്യമായ പ്രിവിലെജുകൾ ഉപയോഗിച്ച് പൊതുവത്കരിക്കാൻ ശ്രമിക്കാതെ, ഓരോരുത്തർക്കും അവരവരുടേതായ സ്‌പേസ് കൊടുത്താൽ മാത്രമേ കൃത്യമായ വിലയിരുത്തലുകൾ സാധ്യമാവൂ.
സുനിൽ ഉപാസനയുടെ 13 കഥകൾ അടങ്ങിയ ഈ പുസ്തകം അത്തരമൊരു സമീപനം ആവശ്യപ്പെടുന്നതാണ് എന്ന് തോന്നി. ഉത്തരാധുനിക സാഹിത്യം അവകാശപ്പെടുന്ന പ്രത്യയശാസ്ത്രപരമോ പ്രത്യാശാപരമോ ആയ അവകാശവാദങ്ങളൊന്നും ഈ കഥകൾ ഉന്നയിക്കുന്നില്ല. സാമ്പ്രദായികമോ ട്രെൻഡിയോ ആയ യാതൊരു വാർപ്പ് മാതൃകകളും പിന്തുടരുന്നില്ല. ഒരു മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്നതെങ്കിലും, ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ചേക്കേറുന്ന എഴുത്തുകാർ അനുഭവിക്കുന്നുവെന്ന് ആധുനിക സാഹിത്യം കോറിയിടുന്ന ആത്മസംഘർഷങ്ങൾ ഇല്ല.
മറിച്ച്, ഓരോ പുതുമയും ആഴത്തിൽ നിരീക്ഷിച്ച് ആസ്വദിക്കുന്ന, ഓരോ അനുഭവത്തെയും പരാതികളില്ലാതെ സ്വീകരിക്കുന്ന, എന്നാൽ ഒരു അടിയൊഴുക്കിലും സ്വന്തം അസ്തിത്വം കൈവിടാതെ സൂക്ഷിക്കുന്ന, തെളിച്ചമുള്ള ജീവിതങ്ങളാണ് ഇവിടെ കാണാനാവുന്നത്. ഒരു മാന്ത്രികന്റെ കയ്യടക്കത്തോടെ അവരുടെ അസാധാരണ ചിന്തകളെപ്പോലും എഴുത്തുകാരൻ വായനക്കാരിലേക്ക് തുറന്നു വിടുന്നു. ശേഷം, യാതൊരു കൊട്ടിഘോഷണങ്ങളും ഇല്ലാതെ മൗനിയായി കടന്നു പോവുന്നു.
ഇവിടെ എഴുത്തുകാരനെപ്പോലെ വായനക്കാരനും പരിപൂർണ്ണ സ്വതന്ത്രനാണ്. സമൂഹത്തിലെ പല പൊതുബോധങ്ങളോടും പൊരുത്തപ്പെട്ടു പോവാത്ത ഒരു “ഞാൻ” സ്വതന്ത്രനായി കഥകളിൽ നിറഞ്ഞു നിൽക്കുന്നു. ആ ‘ഞാൻ’ അതീന്ദ്രിയമായ ആനന്ദം അനുഭവിക്കുന്ന ഒരു ഉന്മാദിയായി ചിലപ്പോഴെങ്കിലും വായനക്കാരെ കൊതിപ്പിച്ചേക്കാം.
കഥകളിൽ ഭൂരിഭാഗവും തൃശ്ശൂർ-ബാംഗ്ലൂർ പശ്ചാത്തലത്തിലാണ് സംഭവിക്കുന്നത്. തൃശൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെടുന്ന തീവണ്ടിയടക്കം ഇവിടെ കഥാപാത്രമായി നമ്മളോട് സംവദിക്കുന്നുണ്ട്. ഈ കൊച്ചുഭൂമികയിലെ സംഭവങ്ങൾ പ്രപഞ്ചത്തിന്റെ ഏത് കോണിലേക്കും relate ചെയ്യാവുന്ന വിധം പൊതുവായ ഒരു element ഓരോ കഥയുടെയും നട്ടെല്ലാവുന്നു.
ചാലക്കുടിപുഴ ആയാലും ആലുവാപുഴ ആയാലും അടിത്തട്ടിൽ അതിന് ഗംഗയുടെ തണുപ്പാണ്. മൃദുലതകളെ, സ്ത്രീകളെ, അകറ്റി നിർത്തുന്ന ‘മുരട്ടു’ വീക്ഷണങ്ങൾ പലപ്പോഴും ഒരു മിസ്റ്റിക്കിന്റേതാണ്.( “അത് സാധാരണക്കാരിൽ ചലനം ഉണ്ടാക്കില്ല” എങ്കിലും അവരുടെ മാറ്റങ്ങളെ “സംശയങ്ങളുടെ മറവിൽ ഒളിപ്പിക്കുകയെങ്കിലും” ചെയ്തേക്കാം). വേലക്കാരിലും ടെക്കികളിലും ജീവിക്കുന്നത് പരിമിതികൾ അറിയാതെ അറിവ് തേടുന്നവരാണ്. നിലാവൊഴുകുന്ന ടെറസുകളിലെല്ലാം സംഭവിക്കുന്നത് നീലമരണങ്ങളാണ്. ഡാറ്റ ഇല്ലാത്തിടങ്ങളിലെല്ലാം ഡോഗ്മകൾക്ക് വലിയ സ്ഥാനമാണ്.
ഫാന്റസിയും ഭ്രമകല്പനയും വേർതിരിച്ച് എടുക്കാൻ കഴിയാത്ത വിധം ഇഴപിരിഞ്ഞു കിടക്കുന്ന കഥകളാണ് പലതും. വിജയിക്കാത്ത എഴുത്തുകാരനും, വിജയിച്ച ഐ ടി എന്ജിനീയറും, ട്രാഫിക്ക് പോലീസും, അദ്വൈതിയും, ഭ്രാന്തനും, വേലക്കാരനും…അങ്ങനെ ഒട്ടു മിക്ക കഥാപാത്രങ്ങളും യാഥാർഥ്യവും പ്രതിയാഥാർഥ്യവും തലകീഴായി മറിച്ചും തിരിച്ചും വായനക്കാരെ സ്വപ്നങ്ങളിലൂടെ നടത്തിക്കുന്നു. ഓരോ മനുഷ്യന്റെയും ഉപബോധമനസിൽ നിലനിൽക്കുന്ന അറിയപ്പെടാത്ത ശക്തികളെ സ്വതന്ത്രമായി വിഹരിക്കാൻ വിടുന്നു.
‘നോർമൽ’ എന്ന് നമ്മൾ വിളിക്കുന്നവർ ശരിക്കും അങ്ങനെ ആണോ എന്ന് ചിന്തിപ്പിക്കാൻ മാത്രമായി കുറെ ‘അബ്നോർമലുകൾ’ കടന്നു വരുന്നു.
“ഭ്രാന്തന്മാരെ സംബന്ധിച്ച് അർത്ഥ സമ്പുഷ്ടമായ ലോകം ഭ്രാന്തില്ലാത്തവർക്ക് അബദ്ധ ജടിലമായി തോന്നാം” എന്ന് വായിക്കുമ്പോൾ “തിരിച്ചും” എന്ന് വായനക്കാർ മറുപടി പറയുന്നു. ഭ്രാന്തൻ ലോകത്തിലെ നിഘണ്ടുവിനെ കുറിച്ചു പഠിക്കാൻ നമുക്കും ചിലപ്പോൾ ആഗ്രഹം തോന്നിയേക്കാം.
കാല്പനികമായ ചുംബന രീതികളെ തകർക്കാൻ മാത്രമായി മുറിച്ചുണ്ടുകാരിയായ സഹയാത്രികയെ ചുംബിക്കുന്ന യാത്രക്കാരൻ മുതൽ, കത്തുകൾ പൊട്ടിച്ചു വായിക്കുന്ന പോസ്റ്റ്മാൻ വരെയുള്ള കഥാപാത്രങ്ങളിൽ ഒരു ‘ഞാൻ’ ജീവിക്കുന്നുണ്ട്. പ്രലോഭനങ്ങളിൽ ആകൃഷ്ടനല്ലാത്ത ഒരു നചികേതസ് ആവാനായി വിരക്തനാവാൻ ശ്രമിക്കുന്ന ‘ഞാൻ’ , സാമ്പ്രദായികമായ സകലരീതികളിൽ നിന്നും മാറി നടക്കുന്ന ഒരു ‘ഞാൻ’. ഓർമ്മകളെ തത്സമയ രംഗങ്ങളുമായി കണക്ട് ചെയ്യാൻ ശ്രമിക്കുന്ന ‘ഞാൻ’, മരണവാർത്തകൾ കേൾക്കാനും ശവശരീരങ്ങൾ കാണാനും ദാഹിച്ചിരിക്കുന്ന ഞാൻ…..അങ്ങനെയങ്ങനെ..
ആ ‘ഞാൻ’ നടത്തുന്ന ഒരു ട്രെയിൻ യാത്രയാണ് ഈ 13 കഥകളും, വെള്ളം, ജലസമാധി, ധ്യാനം, യുക്തി, മരണം, സ്വപ്നം, dejavu…തുടങ്ങിയ സ്റ്റേഷനുകളിലൂടെ ആ യാത്ര തുടരുന്നു. അതിനിടെ,”കടവിൽ അകന്നു പോകുന്ന ബീഡി കുറ്റിയുടെ പ്രകാശം മാത്രമായി ” ആളുകൾ ഫെയ്ഡ് ഔട്ട് ആവുന്ന തരം ജനൽ/ ചലച്ചിത്ര കാഴ്ചകളും ഈ യാത്ര സമ്മാനിക്കുന്നു.
കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് ജേതാവാണ് സുനിൽ ഉപാസന എന്ന എഴുത്തുകാരൻ.
ബാംഗ്ലൂർ നഗരം പശ്ചാത്തലമായി എഴുതിയ മലയാളത്തിലെ ആദ്യ കഥാസമാഹാരമായ “ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ” പ്രസിദ്ധീകരിച്ചിരിക്കുന്നത് ലോഗോസ് ആണ്.
പുസ്തകം ഇവിടെ വാങ്ങാം..
Comments