ഇസ്ലാമാബാദ്: കാർഗിൽ യുദ്ധത്തിലെടുത്ത നയത്തെ വിമർശിച്ച് ഇമ്രാൻഖാൻ. മുൻപ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയാതെയാണ് സേനാ മേധാവി കാർഗിൽയുദ്ധം നടത്തിയതെന്ന പ്രസ്താവനയോടാണ് ഇമ്രാൻ ഖാൻ മറുപടി നൽകിയത്. താനായിരുന്നെങ്കിൽ കാർഗിൽ ആക്രമണം അനുവാദമില്ലാതെ നടത്തിയതിന്റെ പേരിൽ സേനാ മേധാവിയെ പുറത്താക്കുമായിരുന്നുവെന്ന് ഇമ്രാൻ പറഞ്ഞു. വിവരങ്ങൾ ധരിപ്പിക്കാതിരുന്ന രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ മേധാവിയ്‌ക്കും ആ പദവിയിൽ ഇരിക്കാനുള്ള അവകാശമില്ലെന്നും ഇമ്രാൻ വ്യക്തമാക്കി.
സൈന്യത്തിന്റെ നിയന്ത്രണത്തിൽ ഭരിക്കുന്നതിനിടെയാണ് നവാസ് ഷെരീഫിനെതിരെ ഇമ്രാന്റെ വീമ്പിളക്കൽ. ഇമ്രാൻ ഖാൻ പാവ പ്രധാനമന്ത്രിയാണെന്ന ആരോപണമുയരുന്നതിനിടെയാണ് അവകാശവാദവുമായി ഇമ്രാൻ രംഗത്തെത്തിയത്. സൈന്യവും ഐ.എസ്.ഐയുമാണ് ഇമ്രാനെ തിരഞ്ഞെടുത്തതെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു.
പാകിസ്താനിലെ സൈനിക ശക്തിയുടെ ഗുണത്തെ പ്രകീർത്തിക്കാനും ഇമ്രാൻ മറന്നില്ല. ലിബിയ, സിറിയ, ഇറാഖ്, അഫ്ഗാൻ, യെമൻ എന്നീ മുസ്ലീംരാജ്യങ്ങളുടെ അവസ്ഥയെന്താണ്. എല്ലായിടത്തും അക്രമങ്ങളാണ്. എല്ലാദിവസവും നഗരങ്ങൾ ചുട്ടെരിയപ്പെടുന്നു. എന്നാൽ പാകിസ്താൻ സുരക്ഷിതമായിരിക്കാൻ കാരണം സൈന്യത്തിന്റെ ജാഗ്രതയാണെന്നും ഇമ്രാൻഖാൻ പറഞ്ഞു. 1999ൽ കാർഗിൽ മലനിരകളിൽ കയറിപ്പറ്റി പാകിസ്താൻ നടത്തിയ ശ്രമത്തെ ഇന്ത്യ തകർത്തതോടെ പാകിസ്താൻ അന്താരാഷ്‌ട്ര തലത്തിലും ആഭ്യന്തരതലത്തിലും കടുത്ത വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്.
Comments