ലണ്ടന്‍: രണ്ടാഴ്ചത്തെ ഇടവേളയ്‌ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിര ടീമുകൾ കളത്തിലിറങ്ങി. എട്ടു ടീമുകള്‍ പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളാണ് നടന്നത്. മുന്‍നിര ടീമുകളില്‍ ആഴ്‌സണലിനാണ് തിരിച്ചടി ലഭിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി- ആഴ്‌സണല്‍ സൂപ്പര്‍പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സിറ്റി വിജയിച്ചു. റഹീം സ്റ്റെര്‍ലിംഗാണ് സിറ്റിക്കായി ഗോള്‍ നേടിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് തകര്‍പ്പന്‍ ജയം നേടിയത്. ന്യൂകാസിലിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് യുണൈറ്റഡ് കെട്ടുകെട്ടിച്ചത്. ഹാരീ മാഗ്വയിര്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, ആരോണ്‍ ബിസ്സാക്കാ, മാര്‍ക്കസ് റാഷ്‌ഫോഡ് എന്നിവരാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. ന്യൂകാസിലിന് പക്ഷേ യുണൈറ്റഡ് ആശ്വാസഗോള്‍ സമ്മാനിക്കുകയായിരുന്നു. കളിയുടെ രണ്ടാം മിനിറ്റില്‍ ലൂക്കേ ഷാ സെല്‍ഫ് ഗോളടിച്ചു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ആക്രമിച്ചു കളിച്ച ചെമ്പട നാലുഗോളുകളാണ് എതിര്‍പോസ്റ്റില്‍ നിറച്ചത്.
നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ എവര്‍ട്ടണും ചെല്‍സിയെ സതാംപ്ടണും സമനിലയില്‍ തളച്ചു. ലിവര്‍പൂളും എവര്‍ട്ടണും രണ്ടു ഗോളുകള്‍ വീതമടിച്ചാണ് സമനിലയിലായത്. കളിയുടെ 3-ാം മിനിറ്റില്‍ സാദിയോ മാനേയാണ് ലീഗ് ചാമ്പ്യന്മാര്‍ക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 19-ാം മിനിറ്റില്‍ എവര്‍ട്ടണിനായി മൈക്കേല്‍ കീന്‍ ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ മുഹമ്മദ് സല 72-ാം മിനിറ്റില്‍ ചെമ്പടയ്‌ക്ക് ലീഡ് നല്‍കിയെങ്കിലും 81-ാം മിനിറ്റില്‍ എവര്‍ട്ടണിനെ തോല്‍ക്കാതെ രക്ഷിച്ചുകൊണ്ട് ഡോമിനിക് ലെവിന്റെ വക സമനില ഗോള്‍ പിറന്നു.
രണ്ടാം മത്സരത്തില്‍ ചെല്‍സിയെ സമനിലയില്‍ തളച്ചത് സതാംപ്ടണായിരുന്നു. കളിയുടെ തുടക്കത്തില്‍ രണ്ടു ഗോളിന് മുന്നിട്ട് നിന്നശേഷമാണ് 3-3ന് നീലപ്പട സമനില വഴങ്ങിയത്. തീമോ വെര്‍ണറുടെ ഇരട്ട ഗോളുകള്‍ ആദ്യ പകുതിയില്‍ ചെല്‍സിയെ 2-0ന് മുന്നിലെത്തിച്ചു. എന്നാല്‍ 43-ാം മിനിറ്റില്‍ ഡാനി ഇംഗ്‌സ് ലീഡ് 2-1 ആക്കി കുറച്ചു. കളിയുടെ രണ്ടാം പകുതിയില്‍ ചെല്‍സിയെ ഞെട്ടിച്ചുകൊണ്ട് ചേ ആദംസ് സതാംപ്ടണിനായി 2-2ന്റെ സമനില പിടിച്ചു. എന്നാള്‍ കായ് ഹാവേട്‌സ് 59-ാം മിനിറ്റില്‍ ചെല്‍സിക്ക് 3-2ന്റെ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ജാനിക് വെസ്റ്റ്ഗാര്‍ഡ് കളിയുടെ അവസാന നിമിഷം നേടിയ ഗോളിലൂടെ സതാംപ്ടണ്‍ ജയത്തിന് തുല്യമായ സമനിലയിൽ ചെല്‍സിയെ കുരുക്കി.
Comments