വാഷിംഗ്ടൺ : തെരഞ്ഞെടുപ്പ് വിജയത്തിനും അഭിനന്ദനങ്ങൾക്കും നന്ദി പറഞ്ഞ് അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് കമല ഹാരിസ്.അമേരിക്കൻ ജനാധിപത്യത്തിന്റെ അന്തസ് കാത്ത് സൂക്ഷിച്ചു. നാലുവർഷം ജനങ്ങളുടെ നീതിക്കും തുല്യതയ്ക്കും വേണ്ടി പോരാടി. പുതിയ പ്രഭാതമാണിത്. തുല്യതയ്ക്കായുള്ള കറുത്തവർഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് കമല പറഞ്ഞു.
അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യൻ വംശജയായ കമല ഹാരിസ്. മുന്ന് ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് 46-ാം പ്രസിഡന്റായി ജോ ബൈഡൻ വിജയമുറപ്പിച്ചത്. പെൻസിൽവാനിയയിൽ വോട്ടെണ്ണൽ പൂർത്തിയായതോടെയാണ് ബൈഡൻ വിജയം ഉറപ്പിച്ചത്. 49.7 ശതമാനം വോട്ടുകളാണ് ബൈഡൻ സ്വന്തമാക്കിയത്. മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ബൈഡൻ നേടിയിട്ടുണ്ട്. പെൻസിൽവാനിയയിൽ ട്രംപ് 33,11,448 വോട്ടുകൾ നേടിയപ്പോൾ 33,45,906 വോട്ടുകൾ സ്വന്തമാക്കിയാണ് ബൈഡൻ വിജയം ഉറപ്പിച്ചത്.
തെരഞ്ഞെടുപ്പിൽ ആകെ വോട്ടുകളുടെ അൻപത് ശതമാനവും ബൈഡൻ സ്വന്തമാക്കിയിട്ടുണ്ട്. 7,48,47,834 വോട്ടുകളാണ് ആകെ ബൈഡൻ സ്വന്തമാക്കിയിരിക്കുന്നത്. അതേ സമയം 47 ശതമാനം വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നേടിയത്. ആകെ 7,05,91,531 വോട്ടുകൾ ട്രംപ് സ്വന്തമാക്കി.
Comments