കണ്ണൂർ: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത് പുരോഗമിക്കെ അദ്ദേഹത്തിന്റെ ബിനാമികൾ മുങ്ങിയതായി റിപ്പോർട്ടുകൾ. ബിനീഷ് കോടിയേരിയുടെ ഇടപാടുകളിൽ പങ്കാളിത്തമുണ്ടെന്ന് ഇഡി സംശയിക്കുന്ന ആറ് ജില്ലകളിലെ ബിനാമികളെയാണ് ഇപ്പോൾ കാണാതായത്. കണ്ണൂരിൽ ബിനീഷിന് ഫണ്ടുനൽകിയവർ വമ്പൻ ബിസിനസുകാരും ബിൽഡേഴ്സുമാണ്. ഇഡിയുടെ നിരീക്ഷണത്തിലിരിക്കെയാണ് ഇവർ മുങ്ങിയത്.
ബിനീഷിന്റെ ഇരുപതോളം കടലാസ് കമ്പനികളിലാണ് ഇവർ പണമിറക്കിയത്. ഇഡി ഉദ്യോഗസ്ഥർ ഇവരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫാണെന്നു പറയുന്നു. ബിനീഷിന്റെ അടുത്ത സുഹൃത്തും ബിനാമിയുമായ പത്തനംതിട്ടയിലെ ഒരു ക്വാറി മുതലാളിയെ ഫോണിൽ വിളിച്ചെങ്കിലും ക്വാറൻറൈനിലാണെന്ന മറുപടിയാണ് നൽകിയത്.
ആഡംബര വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട് ബിസിനിസുകളിലും ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ, തിരുവനന്തപുരം, എണറാകുളം, തൃശൂർ, പത്തനംതിട്ട എന്നീ ജില്ലകൾക്ക് പുറമേ ബെംഗളൂരുവിലും മുംബൈയിലുമാണ് ബിനീഷിന് പ്രധാനമായും ആഡംബര വാഹനകച്ചവടം. ഇതിൽ ബിനീഷിനുള്ള പങ്കാളിത്തം അറിയുന്നതിന് ചോദ്യം ചെയ്യുമെന്ന് ഉറപ്പായതോടെയാണ് ഇതിലെ പങ്കാളികൾ മുങ്ങിയത്.
ബിനീഷുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്താൽ കുരുക്ക് മുറുകുമെന്ന ഭയത്തിലാണ് പങ്കാളികൾ മുങ്ങിയതെന്ന് സൂചനയുണ്ട്. അതിനാൽ ബിനീഷിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം ഇഡിക്കു മുന്നിലെത്താനാണ് നീക്കമെന്നാണ് കരുതുന്നത്.
അതേസമയം ബിനീഷിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ബുധനാഴ്ച ഇഡി ബിനീഷിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. കേരളത്തിലെ വിവിധ കമ്പനികളിൽ നടന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവിൽ അന്വേഷിക്കുന്നത്.
Comments