ചൈനയിലിരുന്ന് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഉൾഫയുടെ പരമോന്നത നേതാവ് പരേഷ് ബറുവ ഒരു പക്ഷേ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. തന്റെ ഏറ്റവും അടുത്ത അനുയായിയും സംഘടനയുടെ ഡെപ്യൂട്ടി കമാൻഡറുമായ ദൃഷ്ടി രാജ്ഖോവ എന്ന മേജർ റാഭ ഇന്ത്യൻ സൈന്യത്തിനു പിടികൊടുത്തതിന്റെ ഞെട്ടലിലാണ് ഇപ്പോഴും പരേഷ് ബറുവ. ഉൾഫയുടെ എല്ലാ രഹസ്യങ്ങളുമറിയുന്ന രാജ്ഖോവ കൂടെയുണ്ടെങ്കിൽ ഇന്ത്യൻ സൈന്യത്തിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും ബറുവയ്‌ക്കറിയാം.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾഫ നടത്തിയ ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനായിരുന്നു രാജ്ഖോവ. പ്രദേശത്തെ വിഘടനവാദ സംഘടനകൾക്ക് ആയുധം വിതരണം ചെയ്യുന്ന നേതാവ്. ബംഗ്ലാദേശിലും മറ്റുമായി നിരന്തരം യാത്ര നടത്തി ആയുധം എത്തിക്കുന്നതിൽ നിർണായക പങ്കാണ് ഇയാൾ വഹിച്ചിട്ടുള്ളത്. സൈന്യവുമായുണ്ടായ നിരവധി ഏറ്റുമുട്ടലുകളിൽ അത്ഭുതകരമായി രക്ഷപ്പെടാനും ഇയാൾക്ക് സാധിച്ചിരുന്നു.
ഒന്നും രണ്ടുമല്ല ഒൻപത് വർഷത്തെ കഠിന പ്രയത്നത്തിലൂടെയാണ് ഉൾഫയുടെ പ്രധാനപ്പെട്ട നേതാവ് കീഴടങ്ങിയത്. മിലിട്ടറി ഇന്റലിജൻസിന്റെ ഒരു യുവ ക്യാപ്ടനായിരുന്നു ഇതിന്റെ ചുമതല. രാജ്ഖോവയുമായി ദീർഘകാലം ബന്ധം നിലനിർത്തിയ അദ്ദേഹം ചുമതലകളും ജോലി ചെയ്യുന്ന മേഖലകളും പലവുരു മാറിയിട്ടും ആ ബന്ധം തുടരുകയായിരുന്നു. ഭീകര പ്രവർത്തനം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കാൻ കഴിയില്ലെന്നും മുഖ്യധാരയിലെത്തി ജനാധിപത്യ ഭരണത്തിനൊപ്പം നിന്ന് പ്രവർത്തിക്കുന്നതാണ് നല്ലതെന്നും ക്യാപ്ടൻ നിരന്തരം രാജ്ഖോവയെ ഉദ്ബോധിപ്പിച്ചു. ജീവൻ പോലും പണയം വെച്ചുള്ള പ്രവർത്തനമായിരുന്നു അത്.
ഒടുവിൽ കീഴടങ്ങാൻ സമ്മതിച്ച രാജ്ഖോവ തന്റെ എ.കെ 81 അസോൾട്ട് റൈഫിളും നാല് അനുയായികളുമായി ഇന്നലെ രാത്രി ഒൻപത് മണിയോടെ കീഴടങ്ങുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ റെഡ് ഹോൺ ഡിവിഷൻ കീഴടങ്ങലിന്റെ സുരക്ഷ കാര്യങ്ങൾ നിരീക്ഷിക്കുകയും പിന്തുണ നൽകുകയും ചെയ്തു. കീഴടങ്ങിയ രാജ്ഖോവയെ അജ്ഞാത കേന്ദ്രത്തിലേക്ക് മിലിട്ടറി ഇന്റലിജൻസ് മാറ്റിയിട്ടുണ്ട്.
Comments