ചെന്നൈ : ക്ഷേത്രഭൂമിയ്ക്ക് മേലുള്ള കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ആരംഭിച്ച് തമിഴ്നാട് . ക്ഷേത്രഭൂമി മറ്റ് ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ പോലും ഉപയോഗിക്കരുതെന്ന നിർദേശത്തെ തുടർന്നാണ് പുതിയ നീക്കം . കോടതിയിൽ കേസ് ഫയൽ ചെയ്ത നീലങ്കരൈ ശക്തി മുത്തമ്മൻ ക്ഷേത്രം , സേലത്തെ കോട്ടൈ മാരിയമ്മൻ ക്ഷേത്രം എന്നിവയുടെ ഭൂമിയിൽ നിന്നുള്ള കൈയ്യേറ്റങ്ങളും സർക്കാർ ഒഴിപ്പിക്കുകയാണ് .
തഞ്ചാവൂരിലെ തോപ്പരങ്കട്ടി വിനായഗർ ക്ഷേത്രത്തിലെ രാജ ഗോപുരത്തിനുള്ളിൽ വർഷങ്ങളായി കുടിയേറി പാർത്തിരുന്നവരെയും തമിഴ്നാട് ഗവൺമെന്റിന്റെ ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്മെൻറ് വകുപ്പ് ഒഴിപ്പിച്ചു.
രാജ ഗോപുരത്തെ മണ്ഡപത്തിന്റെ കുറച്ച് ഭാഗം ക്ഷേത്ര ഭരണകൂടം സബപതി പിള്ള എന്ന ക്ഷേത്ര ജീവനക്കാരന് 60 വർഷം മുമ്പ് വാടകയ്ക്ക് നൽകിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പിള്ളയുടെ മകൻ ജയരാമനും, ഭാര്യ ശ്യാമളയും ആയിരുന്നു ഗോപുരത്തിലെ അവസാന വാടകക്കാർ.
അറുപതുവർഷത്തിനുശേഷം, ഈ സ്ഥലത്ത് നിന്ന് ഇപ്പോൾ ക്ഷേത്രത്തിന്റേതായ എല്ലാ സൂചനകളും ഇല്ലാതാക്കിയിരുന്നു. 2019 ൽ ഭൂമി കൈയ്യേറ്റത്തെ കുറിച്ച് പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് എച്ച്ആർ ആന്റ് സിഇ ഉദ്യോഗസ്ഥർ കുടിയൊഴിപ്പിക്കൽ ഉത്തരവ് കൈമാറിയിരുന്നു . എന്നാൽ കുടുംബം രാജഗോപുരം വിട്ടൊഴിയാൻ തയ്യാറായില്ല .
അടുത്തിടെ ക്ഷേത്രഭൂമിയിലെ കൈയ്യേറ്റത്തിനെതിരെ കോടതി ഉത്തരവ് കൂടി വന്നതോടെ പ്രദേശവാസികൾ ഒന്നടങ്കം കുടുംബത്തെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നു . തുടർന്നാണ് ഗത്യന്തരമില്ലാതെ കുടുംബം രാജഗോപുരം ക്ഷേത്രത്തിനു വിട്ടു നൽകി സ്ഥലം വിട്ടു പോയത്.
രാജഗോപുരം പുതുക്കി പണിത് അവിടെയും വിഗ്രഹങ്ങൾ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.
Comments