തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിൽ ജാതിഭ്രഷ്ടെന്ന പരാതിയുമായി വാദ്യ കലാകാരന്മാർ . ക്ഷേത്രത്തിനകത്ത് മേൽജാതിയില്‍പ്പെട്ട വാദ്യകലാകാരൻമാര്‍ക്ക് മാത്രമാണ് അവസരമുളളതെന്നാണ് പരാതി . ഇതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കലാകാരൻമാർ.
ദളിത് വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തിനകത്തെ വാദ്യങ്ങളില്‍ പങ്കെടുക്കാനാകില്ല. ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നും കലകാരന്മാര്‍ ആരോപിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശേഷാവസരങ്ങളില്‍ മേളത്തിനും പഞ്ചവാദ്യത്തിനും തായമ്പകയ്‌ക്കും കലാകാരൻമാരെ ക്ഷണിച്ചുകൊണ്ടുവരുന്നത് ജാതി നോക്കിയാണെന്നാണ് ആരോപണം.
ദളിതനായതിന്റെ പേരില്‍ തന്നെ പലപ്പോഴും ക്ഷേത്രത്തില്‍ നിന്നും അപമാനിച്ച് ഇറക്കിവിട്ടിട്ടുണ്ടെന്ന് കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട് കുറ്റപ്പെടുത്തി. കഴിഞ്ഞ 40 വര്‍ഷമായി നിരവധി വേദികളില്‍ തിളങ്ങിയ കലാകാരനാണ് കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോട്.അദ്ദേഹത്തെ കൂടാതെ കലാമണ്ഡലം രാജൻ,ചൊവ്വല്ലൂര്‍ സുനില്‍,,ഇരിങ്ങപ്പുറം ബാബു ഉള്‍പ്പെടെ നിരവധി പേർക്ക് സമാനമായ അനുഭവങ്ങളുണ്ടായി. പലവട്ടം ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നും കലാകാരന്മാർ പറഞ്ഞു.
Comments