ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. 300 കിലോമീറ്റര്‍ അകലെയുളള ദ്വീപില്‍ സജ്ജീകരിച്ച ലക്ഷ്യം മിസൈല്‍ വിജയകരമായി ഭേദിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. നിലവിലെ 290 കിലോമീറ്ററില്‍ നിന്നും 450 കിലോമീറ്ററായി ബ്രഹ്മോസിന്റെ പ്രഹരശേഷി ഉയര്‍ത്തിയിരുന്നു. ശബ്ദത്തേക്കാള്‍ മൂന്നു മടങ്ങാണ് ബ്രഹ്മോസിന്റെ വേഗം. ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായാണ് ബ്രഹ്മോസ് അറിയപ്പെടുന്നത്. വേഗതയിലും ലക്ഷ്യത്തിന്റെ കൃത്യതയിലും ശക്തിയിലും ബ്രഹ്മോസിനെ വെല്ലാന്‍ ലോകത്ത് വേറെ ക്രൂയിസ് മിസൈലുകളില്ല.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആകാശവേധ മിസൈലായ അസ്ത്ര തേജസ് വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തീരുമാനമായി. 100 കിലോമീറ്റര്‍ താണ്ടുന്ന അസ്ത്ര മിസൈലകളാണ് വിജയകരമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തേജസ് വിമാനങ്ങളിലേക്ക് ഘടിപ്പിക്കാനൊരുങ്ങുന്നത്. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ ഉപയോഗിക്കാന്‍ എത്തിച്ചിരിക്കുന്ന എല്ലാ തേജസ് യുദ്ധ വിമാനങ്ങളിലും അസ്ത്ര മിസൈലുകള്‍ ഘടിപ്പിക്കും. സ്വന്തം വിമാനങ്ങളില്‍ ഇന്ത്യ തന്നെ വികസിപ്പിച്ച മിസൈലുകള്‍ വ്യാപകമാക്കാനുള്ള വ്യോമസേന തീരുമാനമാണ് നടപ്പാക്കുന്നത്. ശബ്ദത്തേക്കാള്‍ നാലിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന വേഗമായ മാക് 4.5 രേഖപ്പെടുത്തിയ മിസൈലാണ് അസ്ത്ര. എല്ലാ കാലാവസ്ഥയിലും പകലും രാത്രിയിലും അസ്ത്ര ഉപയോഗിക്കാനാകും. ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്ന വിലകൂടിയ റഷ്യന്‍, ഫ്രഞ്ച്, ഇസ്രയേല്‍ മിസൈലുകള്‍ക്ക് പകരം വയ്ക്കാനുള്ള ഇന്ത്യയുടെ മികച്ച മിസൈലാണ് അസ്ത്ര.
ചൈനയ്ക്കെതിരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ആയുധ പ്രഹര ശേഷി ശക്തിപ്പെടുത്തി ഇന്ത്യന്‍ നാവിക സേന. തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ടോര്‍പ്പിഡോ വരുണാസ്ത്ര നാവിക സേനയുടെ ഭാഗമായി. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭാരത് ഡൈനാമിക് ലിമിറ്റഡാണ് ഹെവി വെയ്റ്റ് ടോര്‍പ്പിഡോ നിര്‍മ്മിച്ചത്. അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ശേഷിയുള്ള വരുണാസ്ത്ര ഡിആര്‍ഡിഒയുടെ യൂണിറ്റായ നേവല്‍ സയന്‍സ് ആന്റ് ടെക്നോളജിക്കല്‍ ലബോറട്ടറിയാണ് രൂപകല്‍പ്പന ചെയ്തത്. 40 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം കൃത്യതയോടെ തകര്‍ക്കാന്‍ വരുണാസ്ത്രയ്ക്കാകും. 250 കിലോവരെ ഭാരം താങ്ങാന്‍ കഴിവുള്ള വരുണാസ്ത്രയുടെ വേഗത മണിക്കൂറില്‍ 70 കിലോമീറ്ററാണ്. സമുദ്രത്തില്‍ വളരെ ആഴത്തിലും അല്ലാതെയും സഞ്ചരിക്കുന്ന അന്തര്‍വാഹിനികളെപ്പോലും തകര്‍ക്കാന്‍ വരുണാസ്ത്രയ്ക്ക് കഴിയും.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ നിരീക്ഷണത്തിനായി അമേരിക്കയുടെ പ്രെഡേറ്റര്‍ ഡ്രോണുകള്‍ ഇന്ത്യന്‍ നാവിക സേന ലീസിനെടുത്തു. രണ്ട് പ്രെഡേറ്റര്‍ ഡ്രോണുകളാണ് അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയത്. ചൈനീസ് കടന്നു കയറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണം ശക്തമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം. ഇതിനായി ഇന്ത്യയുടെ ആവശ്യ പ്രകാരം പ്രെഡേറ്റര്‍ ഡ്രോണുകള്‍ നവംബര്‍ ആദ്യ വാരത്തോടെ തന്നെ രാജ്യത്ത് എത്തിയിരുന്നു. അതീവ നിരീക്ഷണ ശേഷിയുളള പ്രെഡേറ്റര്‍ ഡ്രോണുകള്‍ക്ക് 30 മണിക്കൂര്‍ നേരം തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ സാധിക്കും. ആയതിനാല്‍ ഡ്രോണുകളെ ലഡാക്കിലെ നിരീക്ഷണത്തിനായി ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്.
ഇന്ത്യയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പാകിസ്താന്‍ നടത്തുന്ന നീക്കങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി ഇന്ത്യ. ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഇന്ത്യയുടെ ഉറ്റ സുഹൃത്തുക്കളായ രാജ്യങ്ങള്‍ക്കും നഗ്രോത ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യ കൈമാറിക്കഴിഞ്ഞു. നഗ്രോതയിലേക്ക് ഭീകരരെ എത്തിക്കാന്‍ പാക് സൈന്യം പണിത തുരങ്കവും ഭീകരരെ പരിശിലീപ്പിച്ച രീതിയും ഉപയോഗിച്ച ഉപകരണങ്ങളുമടക്കം എല്ലാ തെളിവുകളും കൈമാറിയതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല അറിയിച്ചു. അന്താരാഷ്ട്ര ഭീകരര്‍ പാകിസ്താനിലിരുന്ന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഫോണ്‍ വഴി കൈമാറിക്കൊണ്ടിരുന്നു. തുരങ്കത്തിലൂടെ കടന്നശേഷമുള്ള യാത്രാ വഴികളെല്ലാം ജി.പി.എസ് സംവിധാനം വഴിയാണ് ഭീകരര്‍ മനസ്സിലാക്കിയതെന്ന വിവരങ്ങള്‍ സൈന്യം കണ്ടെത്തിയിരുന്നു. തായ്വാന്‍ നിര്‍മ്മിത ഈ-ട്രെക്‌സ് 20 എക്‌സ് ഗാര്‍മിന്‍ എന്ന ജി.പി.എസ് സംവിധാനം ഉപയോഗിച്ചാണ് ഭീകരര്‍ കടന്നത്. ജിപിഎസ് സംവിധാനം ഭീകരര്‍ നശിപ്പിക്കാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് നിര്‍ണായക തെളിവായി മാറിയത്. 200 മീറ്റര്‍ നീളവും 8 മീറ്റര്‍ പൊക്കവുമുള്ള തുരങ്കമാണ് സൈന്യം കണ്ടെത്തിയത്.
Comments