ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. മുസ്ലീം പുരോഹിതന്റെ നേതൃത്വത്തിലാണ്
ക്ഷേത്രം അടിച്ച് തകർത്ത് തീയിട്ടത്. കറാക് ജില്ലയിലെ ഖൈബര്‍ പഖ്തൂങ്ക്വ പ്രദേശത്താണ് സംഭവം. ക്ഷേത്രം തകർക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. ക്ഷേത്രം നവീകരിക്കുന്നതിനായി പാക് ഭരണകൂടത്തിൽ നിന്നും ഹിന്ദു വിശ്വാസികൾക്ക് അനുമതി ലഭിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുസ്ലീം മതമൗലികവാദികൾ ക്ഷേത്രം ആക്രമിച്ചത്.
അല്ലാഹു അക്ബർ എന്ന് ഉരുവിട്ടാണ് മതമൗലികവാദികൾ ക്ഷേത്രം തകർത്തത്. വലിയ ചുറ്റികകള് കൊണ്ട് ക്ഷേത്രത്തിന്റെ ചുമരുകളും തൂണുകളും തകർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. അതിന് ശേഷം ക്ഷേത്രത്തിന് തീയിടുന്ന ദൃശ്യങ്ങളും കാണാം. തീവ്രവാദ സംഘടനയുമായി ബന്ധമുളള ഒരു മുസ്ലീം പുരോഹിതന്റെ ആഹ്വാനപ്രകാരമാണ് ക്ഷേത്രം തകര്‍ത്തതെന്നാണ് പുറത്തുവരുന്ന വിവരം.
ജമായിത്ത് ഉലീമ-ഇ-ഇസ്ലാം-ഫസൽ എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിൽ. ക്ഷേത്രം തകർത്തതിന് ശേഷം മതമൗലികവാദികൾ ഹിന്ദുമതത്തിനെതിരെ പ്രചാരണങ്ങൾ നടത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ക്ഷേത്രം തകർത്തതിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് സംഘടനാ നേതാവ് അമീർ മൗലാന അതൗർ റഹ്മാൻ പറഞ്ഞത്.
പാകിസ്താനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതിഷേധം അറിയിച്ച് നിരവധി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ആക്രമണം തടയാൻ പോലീസ് ശ്രമിച്ചില്ലെന്നും പാക് ഭരണകൂടം ന്യൂനപക്ഷത്തെ അടിച്ചമർത്തുകയാണെന്നും ആരോപിച്ചാണ് പ്രതിഷേധം.
Comments