സുവാ: ഫിജി ദ്വീപിൽ വൻ ചുഴലിക്കാറ്റ്. തെക്കൻ പെസഫിക് മേഖലയിൽ നിന്നും ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കനത്തനാശനഷ്ടമാണ് ദ്വീപിലുണ്ടായത്. ‘അനാ ‘ചുഴലിക്കാറ്റിൽ ഒരു മരണം റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. അഞ്ചുപേരെ കാണാനില്ല.
കടൽ തിരയിൽപെട്ട് 49വയസ്സുകാരനാണ് മരണപ്പെട്ടത്. കാണാതായവരിൽ മൂന്ന് വയസ്സുള്ള ഒരു കുട്ടിയും രണ്ടു സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. വിവിധ മേഖലകളിൽ ദേശീയ പാത അധികൃതർ അടച്ചു. ഭൂരിഭാഗം സ്ഥലത്തും വൈദ്യുതി വിഛേദിക്കപ്പെട്ടിരിക്കുകയാണ്.
ചുഴലിക്കാറ്റ് നാശം വിതച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ നിന്നും 10,259 പേരെ ഒഴിപ്പിച്ചു. 318 ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ജനങ്ങളെ പാർപ്പിച്ചിരിക്കുന്നത്. വടക്കൻ ഫിജിയിലാണ് അനാ കൂടുതൽ ശക്തിയിൽ ആഞ്ഞടിച്ചത്.















