ചമോലി: തപോവൻ പ്രളയപ്രദേശത്തെ തുരങ്കത്തിനകത്ത് കുടുങ്ങിയെന്ന് പ്രതീക്ഷിക്കുന്നവരെ കണ്ടെത്താൻ പരിശ്രമങ്ങളുമായി സൈന്യം. ആയിരത്തിലേറെ ചാക്ക് സിമന്റും പ്രളയത്തിലെ ചെളിയും ഉറച്ച തുരങ്കത്തിലേക്ക് കടക്കാനുള്ള പരിശ്രമമാണ് കഴിഞ്ഞ നാലു ദിവസമായി തുടരുന്നത്. ഇന്നലെ 125 മീറ്റർ അകത്തേക്ക് കയറിയ സൈന്യത്തിന് വഴിമുടക്കാവുന്നത് പാറപോലെ ഉറച്ചുപോയ സിമന്റാണ്.
ടണൽ ഒരു ഘട്ടം കഴിഞ്ഞാൽ വലതു വശത്തേക്ക് 90 ഡിഗ്രിയിൽ തിരിയുന്ന ഭാഗത്തേക്കാണ് തൊഴിലാളികളുുണ്ടാവുക എന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടൽ. ശബ്ദം പോലും കടന്നുവരാത്ത സാഹചര്യത്തിൽ വലിയ ഡ്രില്ലുകളുപയോഗിച്ച് തുരങ്കത്തിനടിയിലൂടെ മറുവശത്തെത്താനാണ് ശ്രമമെന്ന് സൈന്യം അറിയിച്ചു.
ആകെ മൂന്ന് തുരങ്കങ്ങളാണ് പദ്ധതിപ്രദേശത്തുള്ളത്. ഇംഗ്ലീഷ് അക്ഷരം ടി ആകൃതിയിലുള്ള ഭാഗത്തേക്കാണ് പ്രളയ ജലം ഇരച്ചുകയറിയത്.ചെളി പത്തടി ഉയരത്തിലാണുള്ളത്. സിമന്റുറഞ്ഞതിനാൽ വെള്ളം ചീറ്റിച്ച് ഒഴുക്കിക്കളയാൻ സാധിക്കാത്ത അവസ്ഥയാണെന്നും ദുരന്തനിവാരണ സേന അറയിച്ചു. നിർമ്മാണഘട്ടത്തിലെ രണ്ടു മണ്ണുമാന്തി യന്ത്രങ്ങളും രണ്ട് വാഹനങ്ങളും തുരങ്കത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഒരു ഭാഗം വെള്ളം നിറഞ്ഞ തുരങ്കത്തിനടിയിലേക്ക് നാവികസേന മുങ്ങിനോക്കിയെങ്കിലും ഒരു പരിധി്ക്കപ്പുറം പോകാനാകാത്തതിനാൽ തിരികെ പോന്നതോടെയാണ് ഡ്രില്ലിംഗ് ആരംഭിച്ചത്.
Comments