ന്യൂഡൽഹി : ഗാൽവാൻ സംഘർഷത്തെക്കുറിച്ച് ചൈന പുറത്തു വിട്ട വീഡിയോ ചർച്ചയാകുന്നതിനിടെ ദൃശ്യത്തിലുള്ള ഒരു ഇന്ത്യൻ സൈനികനാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യ അങ്ങോട്ട് ആക്രമിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കാൻ ചൈനയുടെ ഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് പുറത്തു വിട്ട വീഡിയോയിലാണ് ചൈനക്കാരന്റെ കോളറിൽ പിടിച്ച് കരുത്തോടെ നിൽക്കുന്ന ഇന്ത്യൻ സൈനികന്റെ ദൃശ്യമുള്ളത്. വീഡിയോ പുറത്തുവന്നതോടെ ഈ സൈനികൻ ആരാണെന്ന ചോദ്യവുമായി സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരവധി പോസ്റ്റുകളാണ് വന്നത്.
ഇന്ത്യയുടെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിലെ കമാൻഡോ ആണിതെന്ന വാദവുമായി നിരവധി പേർ രംഗത്തെത്തി. ടിബറ്റ് വംശജർ കൂടുതലുള്ള സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ് പക്ഷേ ഗാൽവൻ സംഘർഷ സമയത്ത് ആദ്യം ഇടപെട്ടില്ലെന്നത് ഉറപ്പായതിനാൽ ഈ വാദത്തിന് സ്ഥിരീകരണം ലഭിച്ചില്ല. അതേസമയം ഇദ്ദേഹം ചൈനീസ് സൈനികനാണെന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ ഇദ്ദേഹം 16 ബിഹാർ റെജിമെന്റിന്റെ ഭാഗമാണെന്നാണ് കൂടുതൽ പേരും ഉറപ്പിച്ച് പറഞ്ഞത്.
ഒടുവിൽ ആ സൈനികനാരാണെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ തന്നെ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. 16 ബിഹാർ റെജിമെന്റിലെ ക്യാപ്ടനായ സൊയ്‌ബ മാനിംഗ്ബയാണ് ചൈനീസ് സൈനികന്റെ കോളറിനു പിടിച്ച് കരുത്തോടെ നിൽക്കുന്നതെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ കണ്ടെത്തൽ.മണിപ്പൂരിലെ സേനാപതി സ്വദേശിയാണ് ക്യാപ്ടൻ സൊയ്ബ മാനിംഗ്ബ. 2018 ലാണ് മാനിംഗ്ബ സൈന്യത്തിൽ ചേർന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ മാനിംഗ്ബയ്‌ക്ക് ധീരതയ്‌ക്കുള്ള പരാമർശവും ലഭിച്ചിരുന്നു.
ഗാൽവൻ സംഘർഷത്തിൽ നാല് സൈനികരാണ് മരിച്ചതെന്ന് വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് പ്രൊപ്പഗൻഡ വീഡിയോയുമായി ചൈന രംഗത്തെത്തിയത്. എന്നാൽ ചൈനയുടെ കണക്ക് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. നാൽപ്പതിലധികം ചൈനീസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റഷ്യയുടെ ഔദ്യോഗിക വാർത്ത ഏജൻസി ചൂണ്ടിക്കാട്ടിയത്. അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടിലെ ഏകദേശ കണക്കും ഇതു തന്നെയാണ്.
Comments