മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസിനെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട മൻസുകിന്റെ ഭാര്യ. തീവ്രവാദ വിരുദ്ധ സേനയ്‌ക്ക് നൽകിയ മൊഴിയിലാണ് ഭർത്താവിന്റെ മരണത്തിൽ സച്ചിൻ വാസിന് പങ്കുണ്ടെന്ന് വിംല ഹിരൺ വെളിപ്പെടുത്തിയത്. കേസിൽ അറസ്റ്റിലാകണമെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നും സച്ചിൻ വാസ് തന്റെ ഭർത്താവിനോട് പറഞ്ഞതായി വിംല പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
മൻസുഖ് ഹിരണിനു ‘ക്ലാസിക് കാർ ഡെക്കോർ’ എന്ന പേരിൽ ഒരു ഓട്ടോമൊബൈൽ ആക്‌സസറീസ് ഷോപ്പ് ഉണ്ടായിരുന്നു. അംബാനിയുടെ വസതിയ്‌ക്ക് സമീപം കണ്ടെത്തിയ വാഹനത്തിന്റെ യഥാർത്ഥ ഉടമ പീറ്റർ ന്യൂട്ടൺ എന്ന ഒരാളാണ്. കഴിഞ്ഞ മൂന്ന് വർഷമായി അയാളുടെ സമ്മതത്തോടെ മൻസുക് അത് ഉപയോഗിക്കുകയായിരുന്നുവെന്നും വിംല പറഞ്ഞു.
മാർച്ച് മൂന്നിന് പതിവ് പോലെ രാത്രി ഒൻപത് മണിക്ക് വീട്ടിലെത്തിയ ഭർത്താവ് കേസിൽ അറസ്റ്റിലാകാൻ സച്ചിൻ വാസ് തന്നോട് ആവശ്യപ്പെട്ടതായും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ജാമ്യത്തിലിറങ്ങുമെന്നും പറഞ്ഞു. മാർച്ച് 4 ന് മൻസുക് ഒരു ബന്ധുവിനെ വിളിച്ച് കേസിൽ ഉടൻ അറസ്റ്റിലാകാമെന്നും അതിനാൽ ജാമ്യം ലഭിക്കാൻ ഒരു ഉന്നത അഭിഭാഷകനെ ഏർപ്പാട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പിറ്റേന്ന് രാത്രി 8.30 ന് വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം കണ്ടിവാലി ക്രെെംബ്രാഞ്ചിൽ നിന്നുള്ള പോലീസ് ഓഫീസർ താവ്‌ഡെയെ കാണണമെന്ന് പറഞ്ഞു പുറത്തുപോയി. അന്നാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്നും വിംല മൊഴിയിൽ പറയുന്നു.
പോലീസ് ഓഫീസർ സച്ചിൻ വാസും തന്റെ ഭർത്താവും പരിചയക്കാരായിരുന്നു. കഴിഞ്ഞ നവംബറിൽ അദ്ദേഹം ഭർത്താവിൽ നിന്നും കാർ വാങ്ങിയിരുന്നു. ഫെബ്രുവരി 2ന് അദ്ദേഹത്തിന്റെ ഡ്രൈവർ മുഖാന്തരം കാർ തിരികെ നൽകി. അതിന് ശേഷം കാർ ഉപയോഗിക്കുമ്പോൾ സ്ഥിരം സാങ്കേതിക പ്രശ്‌നങ്ങൾ പ്രകടമായിരുന്നു. ഫെബ്രുവരി 17ന് മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേ കാർ കേടുവന്നതിനെ തുടർന്ന് മൻസുക് അത് വിക്രോളി പ്രദേശത്ത് നിർത്തിയിട്ട് യാത്ര തുടർന്നു. തിരിച്ചെത്തിയപ്പോൾ കാർ കണ്ടെത്താനായില്ല. തുടർന്ന് പോലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി.
എന്നാൽ അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച നിലയിൽ കാർ കണ്ടെത്തിയതിനു പിന്നാലെ മൻസുകിനെ പോലീസ് പലതവണ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. കേസിൽ പ്രതിയെന്നോണം പോലിസുകാരും മാദ്ധ്യമ പ്രവർത്തകരും പെരുമാറുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തെഴുതിയിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്നും യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ലെന്നും ഭാര്യ പറയുന്നു.
തന്റെ ഭർത്താവ് വീട്ടിൽ നിന്ന് പോകുമ്പോൾ കറുത്ത മാസ്‌ക്, സ്വർണമാല, മൊബൈൽ ഫോൺ, വാച്ച്, പേഴ്‌സ്, എടിഎം എന്നിവ കൈവശം ഉണ്ടായിരുന്നു. എന്നാൽ മൃതദേഹം കിട്ടുമ്പോൾ ഇവയൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ ഭർത്താവ് കൊല്ലപ്പെട്ടതായിരിക്കാമെന്നും കൊലപാതകത്തിൽ പോലീസ് ഓഫീസർ സച്ചിൻ വാസിന് പങ്കുണ്ടെന്നും ഭാര്യ ആരോപിക്കുന്നു.
Comments