ലണ്ടൻ: അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്നും വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർ താരം ഇബ്രാഹിമോവിച്ച്. തീരുമാനം പിൻവലിച്ചതിനെ തുടർന്ന് സ്വീഡൻ എ.സി മിലാൻ താരത്തിനെ ദേശീയ ടീമിലേക്ക് വീണ്ടും ഉൾപ്പെടുത്തി. ഇതോടെ സ്വീഡന്റെ ലോകകപ്പ് സാദ്ധ്യതയാണ് വർദ്ധിച്ചിരിക്കുന്നത്. 2022ലെ ലോക കപ്പിനായുള്ള വിവിധ മത്സരങ്ങളിൽ സ്വീഡന് വേണ്ടി ഇനി സ്ലാതൻ ഇബ്രാഹിമോവിച്ച് ഇറങ്ങും.
2001ലാണ് സ്വീഡൻ ദേശീയ ടീമിൽ ഇബ്രാഹിമോവിച്ച് പ്രവേശിച്ചത്. 116 അന്താരാഷ്‌ട്ര മത്സരങ്ങളിൽ ദേശീയ ടീമിന്റെ ഭാഗമായ ഇബ്രി രണ്ട് ലോകകപ്പിലും നാല് യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ടീമിന്റെ ഭാഗമായിരുന്നു. സ്വീഡന് വേണ്ടി ഇതുവരെ 62 അന്താരാഷ്‌ട്രഗോളുകൾ നേടിയ റെക്കോഡ് ഇനിയും തകർക്കപ്പെട്ടിട്ടില്ല.
ഇബ്രി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുപ്പത്തൊമ്പതുകാരനായ താരം 2016ൽ അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു സീസണുകളിലായി മികച്ച പ്രകടനമാണ് സ്പാനിഷ് ലീഗിൽ ഇബ്രാഹിമോവിച്ച് നടത്തുന്നത്. യുവതാരങ്ങളെപ്പോലും തോൽപ്പിക്കുന്ന ശാരീരിക ക്ഷമത നിലനിർത്തുന്ന സ്വീഡിഷ് താരം എ.സി.മിലാന്റെ ഏറ്റവും മൂല്യമേറിയ താരമാണ്.
Comments