ന്യൂഡൽഹി: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉടൻ പദവികൾ രാജിവെയ്‌ക്കണമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽവിജ്. സ്വന്തം മന്ത്രിമാർ ക്രിമിനലുകളാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തയാൾ എങ്ങനെ സ്വന്തം സംസ്ഥാനം സംരക്ഷിക്കുമെന്നും അനിൽവിജ് ചോദിച്ചു. മഹാരാഷ്‌ട്രാ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കള്ളപ്പണറാക്കറ്റിന് നേതൃത്വം നൽകുന്നയാളാണെന്ന് മുംബൈ മുൻ പോലീസ് കമ്മീഷണറുടെ വെളിപ്പെടുത്തലാണ് രാഷ്‌ട്രീയ പോരായി മാറിയിരിക്കുന്നത്. പോലീസ് കമ്മീഷണറായിരുന്ന പരംബീർ സിംഗാണ് നിർണ്ണായക വിവരം പുറത്തുവിട്ടത്.
100 കോടി രൂപ പ്രതിമാസം ഒരു മന്ത്രിയുടെ കയ്യിലേക്ക് വരുന്നുവെന്നത് രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതാണ്. നിയമവ്യവസ്ഥ കാത്തുസൂക്ഷിക്കേണ്ട ആഭ്യന്തര വകുപ്പിന്റെ മന്ത്രി തന്നെ കൊടും ക്രിമിനലാണെന്ന് തെളിഞ്ഞിരിക്കുന്നു. സ്വന്തം മന്ത്രിസഭയിലെ രണ്ടാമൻ ചെയ്യുന്നത് മുഖ്യമന്ത്രി അറിയുന്നില്ലെന്ന് വന്നാൽ പിന്നെ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും അനിൽ വിജ് ആരോപിച്ചു. റിലയൻസ് ഉടമ അനിൽ അംബാനിയുടെ വീട്ടിനടുത്ത് ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥൻ സച്ചിൻ വാസെയുമായി ഒത്തുചേർന്നാണ് അനിൽ ദേശ്മുഖ് പണം ഉണ്ടാക്കിയിരുന്നത്. 100 കോടിരൂപ വൻകിട വ്യാപാരികളിൽ നിന്നും ഈടാക്കുന്നതിനാണ് സച്ചിൻ വാസയെ ഉപയോഗിച്ചിരുന്നത്. ഗുണ്ടാസംഘത്തിൽ നിന്നും അധോലോക റാക്കറ്റിൽ നിന്നും പ്രതിമാസം ഈടാക്കുന്ന ജോലിയാണ് ക്രൈംബ്രാഞ്ച് ചുമതലയുള്ള സച്ചിനെ അനിൽ ഏൽപ്പിച്ചിത്. ലഭിക്കുന്ന പണം രഹസ്യ കേന്ദ്രത്തിൽ മന്ത്രിയെ ഏൽപ്പിക്കുമായിരുന്നു. സച്ചിനെ നിരവധി തവണ ഓഫീസിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രഹസ്യമായി കാര്യങ്ങൾ നിരീക്ഷിച്ചതെന്നും പരംബീർ സിംഗ് പറഞ്ഞു.
Comments