ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഉജ്ജയ്നിലെ ആശുപത്രിയിൽ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് തീ പിടുത്തമുണ്ടായത്. വിവരം അറിഞ്ഞ ഫയർഫോഴ്സും പോലീസും ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി തീയണച്ചു. ഫ്രീഗഞ്ച് പ്രദേശത്തെ പാട്ടിദാർ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന 62 പേർ ഉൾപ്പെടെ 80 പേരെ രക്ഷപെടുത്തിയതായി പോലീസ് അറിയിച്ചു. തീ ആശുപത്രിയുടെ ഒന്നും രണ്ടും നിലയിലേക്ക് ആളിപ്പടരുകയായിരുന്നു. പ്രായമായ സ്ത്രീ ഉൾപ്പെടെ നിരവധി പേർക്ക് പൊള്ളലേറ്റതായാണ് റിപ്പോർട്ട്.
രക്ഷപെടുത്തിയ രോഗികളെ ഗുരു നാനാക്ക് ആശുപത്രിയിലേക്കും സമീപത്തെ സർക്കാർ ആശുപത്രിയിലേക്കും മാറ്റിയതായി ആശുപത്രിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ചിലർക്ക് സാരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
Comments