കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ സംഘർഷാവസ്ഥ പരിഹരിക്കാൻ കളക്ടർ വിളിച്ച സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. കൊലപാതകം നടന്ന് 48 മണിക്കൂറിന് ശേഷവും പ്രതികളെ പിടികൂടാൻ തയ്യാറാകാത്ത പോലീസിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിച്ചത്. പോലീസ് നടപടി ഏകപക്ഷീയമാണെന്ന് യുഡിഎഫ് ആരോപിച്ചു. ഇത്തരം ആളുകളുമായി ചർച്ചയ്ക്കില്ലെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.
സിപിഎമ്മിന്റെ ഓഫീസുകൾ അക്രമിച്ചു എന്ന് ആരോപിച്ച് മുസ്ലിം ലീഗ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചെന്ന് പരാതി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്നുമുതൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. കൊലപാതകികളുടെ നേതാക്കന്മാരാണ് യോഗത്തിൽ ഇരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി പ്രതികരിച്ചു.
ഇന്നലെ രാത്രി സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് പാനൂരിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പാനൂർ പെരിങ്ങത്തൂർ സിപിഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കാണ് തീയിട്ടത്. മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വിലാപയാത്രയ്ക്ക് തൊട്ട് പിന്നാലെയാണ് ആക്രമങ്ങൾ നടന്നത്. അക്രമ സദ്ധ്യതയുള്ളതിനാൽ വലിയ പോലീസ് സന്നാഹമാണ് പ്രദേശത്ത്.
Comments