കൊച്ചി: ഹെലികോപ്ടർ അപകടത്തിൽ നിന്നും രക്ഷപ്പെട്ട എം.എ യൂസഫലിയും ഭാര്യയും അബുദാബിയിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. അബുദാബി രാജകുടുംബമാണ് വിമാനം അയച്ചത്. യൂസഫ് അലിയുടെ തുടർചികിത്സ വിദേശത്തായിരിക്കും. അതിനിടെ ഇന്നലെ സഞ്ചരിച്ച ഹെലികോപ്ടർ പനങ്ങാട്ടെ ചതുപ്പിൽ നിന്നും ഉയർത്തി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റി.
ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു ഹെലികോപ്ടർ നീക്കിയത്. ഏകദേശം നാല് മണിക്കൂറോളം നീണ്ട ദൗത്യം തിങ്കളാഴ്ച പുലർച്ചെയാണ് അവസാനിച്ചത്. സ്ഥലത്ത് വലിയ ആൾക്കൂട്ടം ഉള്ളതിനാലാണ് ഹെലികോപ്ടർ ഉയർത്തുന്ന ദൗത്യം രാത്രിയിലേക്ക് മാറ്റിയത്. പോലീസ് സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
മണൽച്ചാക്കുൾ ഉപയോഗിച്ച് ആദ്യം ചതുപ്പ് ബലപ്പെടുത്തി. ഒപ്പം ഹെലികോപ്ടറിന്റെ ബ്ലെയ്ഡുകൾ അഴിച്ചു മാറ്റുകയും ചെയ്തു. തുടർന്ന് വലിയ ക്രെയിൻ ഉപയോഗിച്ച് ട്രെയിലർ ലോറിയിലേക്ക് മാറ്റുകയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതൃസഹോദരനെ കാണുവാനുള്ള യാത്രയ്‌ക്കിടെയാണ് ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്. യൂസഫലിയും ഭാര്യയും ഉൾപ്പെടെ ആറ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. കനത്ത മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു. യന്ത്രത്തകരാർ കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നായിരുന്നു പൈലറ്റിന്റെ മൊഴി.















