ന്യൂഡൽഹി : രാജ്യത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് യോഗം ചേരും. രാവിലെ ഒൻപത് മണിയ്ക്ക് നടക്കുന്ന ആദ്യ യോഗത്തിൽ കേന്ദ്ര ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുക്കും. രാജ്യത്ത് കൊറോണ വ്യാപനവും മെഡിക്കൽ ഉപകരണങ്ങളുടെ ആവശ്യകതയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ന് യോഗം ചേരാൻ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ഇന്ന് ബംഗാളിൽ നടക്കാനിരുന്ന എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചു.
ഇന്ന് ഒൻപത് മണിയ്ക്ക് നടക്കുന്ന യോഗത്തിൽ ഓക്സിജൻ ലഭ്യത ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യും. തുടർന്ന് 10 മണിയ്ക്ക് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുമായി യോഗം നടത്തും. ഉച്ചയ്ക്ക് 12.30 ന് ഓക്സിജൻ നിർമ്മാണ കമ്പനി മേധാവികളുമായി അദ്ദേഹം ചർച്ച് നടത്തും. ഓക്സിജിൻ നിർമ്മാണവും വിതരണവും ഉറപ്പ് വരുത്തണമെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു.
രാജ്യത്ത് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെയും, കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ആശുപത്രികളിൽ ആവശ്യമായ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ ഓക്സിജൻ നിർമ്മാണവും വിതരണവും കൃത്യമായി നടത്തണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. ഓക്സിജന്റെ നീതിപൂർവ്വമായ ഉപയോഗവും വിതരണവും ഉറപ്പുവരുത്തണം. ഇക്കാര്യങ്ങൾ സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. ഓക്സിജൻ വിതരണവും, ഉത്പാദനവും വർദ്ധിപ്പിക്കുന്നതിനായുള്ള നടപടികൾ കൈക്കൊള്ളാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഓക്സിജൻ എത്തിക്കുന്നതിനായി റെയിൽവേയുടെ സഹായം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
Comments