ഹൈദരാബാദ്: കൊറോണ പ്രതിരോധ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്ന് നിർമ്മാണം മറ്റ് സ്ഥാപനങ്ങളെ ഏൽപ്പിക്കാൻ തയ്യാറാണെന്ന് ഡി.ആർ.ഡി. ഒ. പ്രതിരോധ ശേഷി വർദ്ധിപ്പി ക്കാനുപകരിക്കുന്ന മരുന്നായ 2-ഡിജിയുടെ വ്യാവസായിക അടിസ്ഥാനത്തിലെ ഉൽപ്പാദനം പൊതു-സ്വകാര്യമേഖലയെ ഏൽപ്പിക്കാനാണ് കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനം തീരുമാനിച്ചിട്ടുള്ളത്.
നിയമപരമായി അവകാശം കൈമാറുന്നതിന് താൽപ്പര്യം അറിയിക്കാനുള്ള രേഖയായ എക്സപ്രഷൻ ഓഫ് ഇന്ററസ്റ്റ് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ മാസം 17 തീയതിക്കുള്ളിൽ ഈ-മെയിൽ വഴി കമ്പനികൾ താൽപ്പര്യപത്രം അയക്കണമെന്നാണ് നിർദ്ദേശം.
2-ഡിജി മരുന്ന് ഡി.ആർ.ഡി.ഒയുടെ ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലയ്ഡ് സയൻസസ് (ഇൻമാസ്) ആണ് വികസിപ്പിച്ചത്. കൊറോണ ബാധിച്ച് ഗുരുതരാവ സ്ഥയിലുള്ള രോഗികളുടെ ശാരീരിക പ്രതിരോധ ശേഷി മെച്ചപ്പെടാനും മരുന്നുകളോട് ശരീരത്തിന്റെ പ്രതികരണം വേഗത്തിലാക്കാനും 2-ഡിജി മരുന്നിന് സാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. രോഗികൾ അതിവേഗം സുഖംപ്രാപിക്കാൻ സഹായിക്കുന്ന സപ്ലിമെന്റായി നൽകുന്ന മരുന്നാണിത്. ലായനിപോലെ കൊടുക്കുന്ന മരുന്ന് നിലവിൽ വ്യാവസായിക അടിസ്ഥാനത്തിലെ നിർമ്മാണ ഘട്ടത്തിലേക്ക് കടന്നിട്ടില്ല.
Comments