മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപം സ്‌കോർപിയോയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുകയും വാഹനത്തിന്റെ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത കേസിൽ അന്വേഷണം ഊർജ്ജിതമാക്കുന്നു. കേസിൽ ഏറ്റുമുട്ടൽ വിദഗ്ധനായ മുൻ പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് ശർമ്മയുടെ വീട്ടിൽ എൻഐഎ പരിശോധന നടത്തി. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ പ്രദീപിനും പങ്കുണ്ടെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്.
രാവിലെ അഞ്ച് മണിക്ക് പ്രദീപിന്റെ വീട്ടിലും റിസോർട്ടിലും എത്തിയ അന്വേഷണ സംഘം ആറ് മണിക്കൂറോളം പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ലഭിച്ചതായാണ് സൂചന. പ്രദീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദീപിന്റെ ഉടമസ്ഥതയിലുള്ള അന്ധേരിയിലെ ഫ്‌ലാറ്റിലും മറ്റൊരു റിസോർട്ടിലുമാണ് പരിശോധന നടത്തിയത്.
വാഹന ഉടമ മൻസുഖ് ഹിരൺ കൊല്ലപ്പെടുന്നതിന് മുൻപ് മുഖ്യ പ്രതിയും മുൻ അസിസ്റ്റന്റ് ഇൻസ്‌പെക്ടറുമായ സച്ചിൻ വാസെയുമായി അന്ധേരിയിലെ പ്രദീപിന്റെ ഫ്‌ലാറ്റിൽ കൂടിക്കാഴ്ച നടത്തിയതായി എൻഐഎയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. നേരത്തെ മുംബൈയിലെ എൻഐഎ ആസ്ഥാനത്ത് രണ്ട് തവണ എത്തിച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. സച്ചിൻ വാസെയുടെ ഗുരുവായാണ് പ്രദീപ് ശർമ്മയെ അറിയപ്പെടുന്നത്.
Comments