ന്യൂഡൽഹി: ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വം അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിൽ പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മീയതയും പ്രൗഢിയും നിറഞ്ഞതാണ് അയോദ്ധ്യ രാമജന്മഭൂമി. അയോദ്ധ്യ നഗരം ഓരോ ഇന്ത്യക്കാരന്റേതുമായിരിക്കണമെന്നും വികസന പരിവർത്തനത്തിന്റെ മികവ് നിർമ്മാണത്തിൽ വ്യക്തമാകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായി ചേർന്ന വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമന് ജനങ്ങളെ ഒരുമിച്ച് നിർത്താനുള്ള കഴിവുണ്ട്. അതുപോലെ അയോദ്ധ്യയിലെ വികസന പ്രവർത്തനവും കൂട്ടായ പ്രവർത്തനത്തിലൂടെ നടക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അയോദ്ധ്യ ഇന്ത്യക്കാരുടെ സാംസ്‌കാരിക ബോധത്തിൽ കൊത്തിവെക്കപ്പെട്ട നഗരമാണ്. തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും ഓരോ പൗരനും അയോദ്ധ്യ വികസനം ഉപകാരപ്പെടണമെന്നും അടുത്ത തലമുറയ്‌ക്ക് ഒരിക്കലെങ്കിലും അയോദ്ധ്യയിൽ സന്ദർശനം നടത്താൻ തോന്നണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അയോദ്ധ്യവികസനവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് യോഗം നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമെ രണ്ട് ഉപമുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ നഗര വികസനത്തിന്റെ ബ്ലൂപ്രിന്റ് യോഗി ആദിത്യനാഥ് അവതരിപ്പിച്ചു. 1200 ഏക്കറോളം വരുന്ന അയോദ്ധ്യ നഗരത്തിലെ വികസന പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.
യോഗത്തിൽ അയോദ്ധ്യയുടെ വികസനത്തിനായി യുപി സർക്കാർ സ്വീകരിച്ചിരിക്കുന്ന വികസന പദ്ധതികൾ യോഗി ആദിത്യനാഥ് വിശദീകരിച്ചു. റോഡുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷൻ എന്നിവയുടെ വികസനവും അടിസ്ഥാന സൗകര്യ വികസനവും ഇതിൽ ഉൾപ്പെടുന്നു. അയോദ്ധ്യയിൽ വിമാനത്താവളം നിർമ്മിക്കുന്ന പദ്ധതി അംഗീകരിച്ചുവെന്ന് യോഗി ആദിത്യ നാഥ് നേരത്തെ അറിയിച്ചിരുന്നു.
Comments