തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്‌ക്ക് വധ ഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും ഇല്ലെങ്കിൽ ഭാര്യയേയും മക്കളേയും ഉൾപ്പെടെ വകവരുത്തുമെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയിട്ടുണ്ട്.
കോഴിക്കോട് നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിമിനൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഇതിന് പിന്നിലെന്നും കത്തിൽ പറയുന്നുണ്ട്. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാം ഇതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
തിരുവഞ്ചൂരിനോട് ശത്രുതയുള്ള ക്രിമിനലാണ് കത്തയച്ചത് എന്നാണ് സൂചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ടിപി വധക്കേസ് പ്രതികൾക്കാണ് തിരുവഞ്ചൂർ രാധാകൃഷ്ണനോട് ശത്രുതയുള്ളത്. കഴിഞ്ഞ യുഡിഎഫ് കാലത്താണ് ടി.പി വധം നടക്കുന്നത്.
ജയിലിൽ കിടക്കുന്ന ഒരാൾ അയച്ച കത്താണിതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. ടിപി പ്രതികൾ എന്തും ചെയ്യാൻ മടിക്കാത്തവരും ഏത് ക്വട്ടേഷനും സ്വീകരിക്കുന്നവരും ആണ്. അവരാണ് ഇന്ന് നാട് ഭരിക്കുന്നത്. അങ്ങനെ ആരോ ഒരാളിൽ നിന്നും വന്ന കത്തായാണ് തങ്ങൾ ഇതിനെ കാണുന്നതെന്നും സുധാകരൻ പറഞ്ഞു.
Comments