കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭയിൽ നിന്നും ഗവർണർ ഇറങ്ങിപ്പോയി. നയപ്രഖ്യാപനത്തിനിടെയാണ് ഗവർണർ ജഗ്ദീപ് ധൻകർ സഭ വിട്ടത്. നിയമസഭ ചേർന്ന് ഗവർണർ നയപ്രഖ്യാപനം തുടങ്ങിയതോടെ സഭയിൽ ബഹളം ആരംഭിച്ചു. ബി.ജെ.പി അംഗങ്ങളുടെ ആവശ്യങ്ങൾക്കെതിരെ തൃണൂൽ അംഗങ്ങൾ പ്രതിഷേധവുമായി എത്തിയതാണ് ബഹളത്തിന് കാരണം.
തൃണമൂലിന്റെ അക്രമത്തിനെതിരെ നടപടി വേണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ തൃണമൂൽ അംഗങ്ങൾ സഭാ നടപടി പൂർണ്ണമായും തടസ്സപ്പെടുന്ന തരത്തിലേക്ക് ബഹളം ആരംഭിച്ചു. തന്റെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഗവർണർ ഇറങ്ങിപ്പോയത്.
മമത ബാനർജി കലാപകാരികളെ സംരക്ഷിക്കുന്നുവെന്നും നടപടി എടുക്കാത്തത് മന:പൂർവ്വമാണെന്നും ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി കേന്ദ്രമന്ത്രിമാരേയും എം.പി മാരേയും അപായപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ മമതയുടെ അറിവോടെയാണെന്നും ബി.ജെ.പി അംഗങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
പശ്ചിമബംഗാളിലെ പൊതു ഭരണത്തിനെതിരേയും നിയമസംവിധാനത്തിനെതിരേയും പരസ്യമായി രംഗത്തുവന്നയാളാണ് ഗവർണർ ജഗ്ദീപ് ധൻകർ. മമതയുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് തെരഞ്ഞെടുപ്പുകാലത്തെ കലാപം നടന്ന പ്രദേശങ്ങളിൽ ധൻകർ സന്ദർശനം നടത്തിയിരുന്നു.
സംസ്ഥാന സർക്കാറിന്റെ പക്ഷപാതപരമായ സമീപനമാണ് അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതെന്നും ധൻകർ തുറന്നടിച്ചു. മമതയുടെ ഇംഗിതത്തിന് മാത്രം വഴങ്ങുന്ന ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും കലാപ റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിലും ഗവർണർ ശക്തമായി പ്രതികരിച്ചിരുന്നു.
Comments