ലക്നൗ: ഉത്തർപ്രദേശ് പ്രാദേശിക തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ യോഗി ആദിത്യനാഥ് എതിരാളികൾക്കുള്ള മറുപടിയുമായി രംഗത്ത്. അസാദുദ്ദീൻ ഒവൈസിക്കും അഖിലേഷ് യാദവിനുമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി ശക്തമായ മറുപടി നൽകിയത്.
ഉത്തർപ്രദേശിൽ ഭരണസ്വാധീനം ദുരുപയോഗം ചെയ്താണ് ബി.ജെ.പി സീറ്റുകൾ പിടിച്ചതെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയെ ആദിത്യനാഥ് വിമർശിച്ചു. ലോകസഭയിലും നിയമസഭയിലും ബി.ജെ.പി ജയിച്ചാൽ ഇ.വി.എം യന്ത്രങ്ങളിൽ തട്ടിപ്പാണെന്ന് പറയും. ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയത് പേപ്പർ ബാലറ്റിലൂടെയാണ്. അതിന് എന്ത് ന്യായമാണ് പറയാനുള്ളതെന്ന് ആദിത്യാനാഥ് ചോദിച്ചു. ബി.ജെ.പിക്ക് ശക്തിയുള്ള ചില പ്രദേശത്ത് സമാജ് വാദി പാർട്ടി ജയിച്ചിട്ടുണ്ട്. അതിനാൽ എവിടെ ജയിച്ചാലും അതാത് പ്രദേശത്തെ പാർട്ടി പ്രവർത്തകരുടെ പരിശ്രമത്തിനാണ് വില. അത് ബി.ജെ.പി നന്നായി മനസ്സിലാക്കുന്നു. വിജയത്തെ സാധാരണക്കാരന്റെ പരിശ്രമമായിക്കാണാനുള്ള മനസ്സ് വേണം. അല്ലാതെ സർക്കാറിന്റെ സംവിധാനങ്ങളെ പഴിക്കുകയല്ല വേണ്ടതെന്നും ആദിത്യനാഥ് മറുപടി നൽകി.
ഒവൈസിക്കും ആദിത്യനാഥ് മറുപടി നൽകി. ഒവൈസി വെല്ലുവിളിക്കുമ്പോൾ അതേ അർത്ഥത്തിൽ ബി.ജെ.പി ആ വെല്ലുവിളി ഏറ്റെടുക്കും. 2022ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തു. ക്രമസമാധാവും ആരോഗ്യസംരക്ഷണവും നടത്തി ബി.ജെ.പി ജനങ്ങളെ സേവിക്കുകയാണ്. ആ വിശ്വാസ്യതയാണ് ബി.ജെ.പിയുടെ മുതൽക്കൂട്ട്. അതിനാൽ തന്നെ ഉജ്ജ്വല വിജയം നേടി ഉത്തർപ്രദേശ് ഭരണം ബി.ജെ.പി നിലനിർത്തുമെന്നും ആദിത്യനാഥ് പറഞ്ഞു.
Comments