ലക്‌നൗ/ ബംഗളൂരു : കൊറോണ ആശങ്ക ഒഴിഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി കർണാടകയും, ഉത്തർപ്രദേശും. ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെ ജനങ്ങൾക്കായി തുറന്നു കൊടുക്കാനാണ് ഇരു സർക്കാരുകളുടെയും തീരുമാനം. മാസങ്ങൾ നീണ്ട പരിശ്രമത്തിനിടെയാണ് ഇരു സംസ്ഥാനങ്ങളും സാധാരണ നിലയിലേക്ക് വരുന്നത്.
നിലവിൽ കർണാടകയിലെയും, ഉത്തർപ്രദേശിലെയും പ്രതിദിന രോഗ ബാധയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ തുടർന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടെന്നാണ് സർക്കാരുകളുടെ തീരുമാനം. കർണാടകയേക്കാൾ കൂടുതൽ ഇളവുകൾ ഉത്തർപ്രദേശിലാണ് ഇന്ന് മുതൽ നിലവിൽ വരുക.
ഉത്തർപ്രദേശിൽ ജിമ്മുകൾക്കും, സിനിമാ തിയറ്ററുകൾക്കും ഇളവ് നൽകിയിട്ടുണ്ട്. 50 ശതമാനം ആളുകളുമായി രാവിലെ ഏഴ് മുതൽ വൈകീട്ട് ഒൻപത് വരെ ഇവയ്‌ക്ക് തുറന്ന് പ്രവർത്തിക്കാം. സിനിമാ ടിക്കറ്റുകൾ ഓൺലൈൻ ആയി വേണം ബുക്ക് ചെയ്യാൻ. കണ്ടെയ്ൻമെന്റ് സോണുകളിൽ ജിമ്മുകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല.
അതേസമയം കർണാടകയിൽ തിയറ്റുകൾക്കും, ജിമ്മുകൾക്കും പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ട്. ദർശനം മാത്രമായിരിക്കും ഉണ്ടാകുക. പരിശീലനത്തിന് വേണ്ടി മാത്രമാകും സ്വിമ്മിംഗ് പൂളുകൾ തുറക്കുക. വിവാഹങ്ങളിലും പൊതുപരിപാടികളിലും ഇനി മുതൽ 100 ൽ അധികം ആളുകൾക്ക് പങ്കെടുക്കാനും അനുമതിയുണ്ട്.
Comments