കൊച്ചി: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി അട്ടിമറിയ്ക്കാനായി കേരള വാട്ടർ അതോറിറ്റിയിൽ കൂട്ടസ്ഥലമാറ്റം നടക്കുന്നുവെന്ന് പരാതി. മുന്നൂറോളം പേരെ സംസ്ഥാനത്ത് നിന്നും സ്ഥലം മാറ്റിയുള്ള കരട് ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. കേന്ദ്രത്തിന്റെ പദ്ധതി അട്ടിമറിയ്‌ക്കാനും മന്ദഗതിയിലാക്കാനുമാണ് ഈ നീക്കം. ജൽ ജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുന്നതിനിടെയാണ് കൂട്ടത്തോടെയുള്ള സ്ഥലംമാറ്റമെന്നും പരാതിയിൽ പറയുന്നു.
എല്ലാ തസ്തികയിൽപ്പെടുന്ന ജീവനക്കാരേയും മാറ്റിയിട്ടുണ്ട്. സ്ത്രീകളേയും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരേയും രണ്ട് ജില്ലകൾ വിട്ടാണ് സ്ഥലം മാറ്റിയിരിക്കുന്നത്. മൂന്ന് വർഷം വരെ ഒരു സ്ഥലത്ത് ജോലി ചെയ്യണമെന്ന നിബന്ധന പാലിക്കാതെയാണ് കൂട്ടത്തോടെയുള്ള സ്ഥലംമാറ്റം. കേരളത്തിൽ ജൽ ജീവൻ മിഷൻ പദ്ധതികൾ നടത്തുന്നതിനുള്ള ചുമതല വാട്ടർ അതോറിറ്റിയ്‌ക്കാണ്. കൂട്ടത്തോടെയുള്ള ഈ സ്ഥലമാറ്റം കൊറോണ കാലം കൂടി കണക്കിലെടുത്ത് നോക്കുമ്പോൾ ജീവനക്കാർ ഏറെ ദുരിതത്തിലാവുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ദീർഘകാല അടിസ്ഥാനിത്തിൽ ആവശ്യമായ അളവിലും ഗുണമേന്മയിലും തുടർച്ചയായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൽ ജീവൻ മിഷൻ പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. എല്ലാവർക്കും കുടിവെള്ളം എത്തിയ്‌ക്കുന്ന കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിൽ കേരളം വളരെ പിന്നിലാണെന്ന് കേന്ദ്ര സർക്കാരും ചൂണ്ടിക്കാട്ടിയിരുന്നു.
2019ൽ ജൽ ജീവൻ പദ്ധതി തുടങ്ങുന്ന സമയത്ത് കേരളത്തിലെ 97.14 ലക്ഷം വീടുകളിൽ 16.64 ശതമാനം മാത്രമാണ് കുടിവെള്ള സൗകര്യം ഉണ്ടായിരുന്നത്. എന്നാലിപ്പോൾ അത് 23 ലക്ഷത്തിൽ അധികം വീടുകളിൽ നടപ്പാക്കി. പദ്ധതി നടപ്പാക്കാൻ കേരള സർക്കാർ പൂർണമായും സഹകരിക്കുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വീണ്ടു മന്ദഗതിയിലാക്കാൻ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനൊരുങ്ങുന്നത്.
Comments