ഗുവാഹട്ടി : അസമിൽ പശു സംരക്ഷണത്തിന് മുൻതൂക്കം നൽകി ഹിമന്ത സർക്കാർ. പശു സംരക്ഷണ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. വരാനിരിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിൽ സർക്കാർ ബില്ല് അവതരിപ്പിക്കും.
മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയുടെ നേതൃത്വത്തിൽ ബുധനാഴ്ചയാണ് മന്ത്രിസഭ യോഗം ചേർന്നത്. ഹിമന്ത സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ യോഗമായിരുന്നു. ജനസംഖ്യാനയവും, പശുസംരക്ഷണവുമായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാ വിഷയം.
പശു സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് അടുത്തിടെ ഗവർണർ ജഗദിഷ് മുഖിയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയത്. പശുക്കൾക്കെതിരായ ക്രൂരത വെച്ചുപൊറുപ്പിക്കാൻ ആകില്ലെന്നായിരുന്നു ഗവർണർ പറഞ്ഞത്. തങ്ങൾ പശുക്കളെ ആരാധിക്കുന്നു. പശുക്കൾ നമ്മെ പരിപോഷിപ്പിക്കുന്ന വിശുദ്ധ മൃഗമാണ്. ഭൂമിയുടെ അനുഗ്രഹമാണ്. അതിനാൽ അടുത്ത നിയസഭാ സമ്മേളനത്തിൽ പശു സംരക്ഷണത്തിനായുള്ള ബില്ല് അവതരിപ്പിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
പശു സംരക്ഷണത്തിനായി സംസ്ഥാനത്ത് ശക്തമായ നിയമം കൊണ്ടുവരുമെന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചിരുന്നത്. അസമിൽ ജൂലൈ 12 മുതലാണ് നിയമസഭാ ബജറ്റ് സമ്മേളനം ആരംഭിക്കുക.
Comments