ന്യൂഡൽഹി: ബിജെപി നേതാവ് പീയുഷ് ഗോയലിനെ രാജ്യസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. നിലവിൽ ഡെപ്യൂട്ടി ലീഡയറായിരുന്നു പീയുഷ് ഗോയൽ. തവാർചന്ദ് ഗെലോട്ടിന് പകരക്കാരനായാണ് പീയുഷ് ഗോയലിനെ രാജ്യസഭാ കക്ഷി നേതാവായി നിയമിച്ചത്. തവാർചന്ദിനെ ഗവർണറായി നിയമിച്ചതിന് ശേഷം ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
2010 മുതൽ രാജ്യസഭാംഗമാണ് പീയുഷ് ഗോയൽ. തന്റെ രാഷ്ട്രീയ ജീവിതത്തിൽ വളരെ കുറച്ച് കാലങ്ങൾക്കൊണ്ട് നിർണ്ണായക ചുമതലകൾ ഗോയൽ നിർവ്വഹിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചുമതല ധനമന്ത്രി പദവിയായിരുന്നു. അരുൺ ജെയ്റ്റ്ലിയുടെ മരണത്തെ തുടർന്ന് ധനമന്ത്രി പദവി താത്കാലികമായി അദ്ദേഹം ഏറ്റെടുത്തിരുന്നു.
മോദി മന്ത്രിസഭയിലെ പ്രോബ്ലം സോൾവർ എന്ന പ്രതിച്ഛായയുള്ള മന്ത്രിയാണ് പീയുഷ് ഗോയൽ. ഏറ്റെടുത്ത പദവികളെല്ലാം മുൻഗാമികളെക്കാൾ മികച്ച പ്രകടനം കാഴ്ച്ചവെച്ച മന്ത്രിയാണിദ്ദേഹം. ഊർജ്ജമന്ത്രിയായും പിന്നീട് വകുപ്പ് മാറ്റത്തിലൂടെ റെയിൽവേ മന്ത്രിയായും കൽക്കരി മന്ത്രാലയത്തിന്റെ അധിക ചുമതലയും ഗോയൽ വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് ഗോയൽ.
പ്രതിപക്ഷത്തിന്റെ എല്ലാ രാഷ്ട്രീയ ആക്രമണങ്ങൾക്കും ഉത്തരം നൽകുകയും അവരുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടത് സഭാ നേതാവിന്റെ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വമാണ് ഗോയലിനെ ഏൽപ്പിച്ചിരിക്കുന്നത്. എംപിമാരെ നയിക്കുന്നത് സഭാനേതാവാണ്.
Comments