കോഴിക്കോട്: വ്യാഴാഴ്ച മുതൽ കടകൾ തുറന്ന് പ്രതിഷേധിക്കാനുളള തീരുമാനത്തിൽ നിന്ന് വ്യാപാരികൾ താൽക്കാലികമായി പിൻമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദിൻ ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പ്രശ്നപരിഹാരം ഉറപ്പ് നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിഷയത്തിൽ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും വ്യാപാരികൾ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിവന്ന സമരപരിപാടികളും താൽക്കാലികമായി നിർത്തിവെച്ചതായി നസറുദ്ദീൻ പറഞ്ഞു. കടകൾ തുറക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു ഉച്ചവരെ വ്യാപാരികൾ. ഇതിനിടെ കോഴിക്കോട് ജില്ലാ കളക്ടർ ഇവരുമായി ചർച്ച നടത്തിയെങ്കിലും ഇതും വിജയിച്ചില്ല. തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.
കടകൾ തുറക്കാൻ അനുവദിക്കണമെന്ന ജനവികാരം ശക്തമായതോടെ തിരിച്ചടിയാകുമെന്ന ഭയത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഇന്നലെ വാർത്താസമ്മേളനത്തിനിടെ വ്യാപാരികളെ നേരിടുമെന്നും അത് മനസിലാക്കി കളിച്ചാൽ മതിയെന്നുമുളള മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരേയും വിമർശനവും പ്രതിഷേധവും ശക്തമായിരുന്നു.
ബാറുകളും ബിവ്കോ ഔട്ട്ലെറ്റുകളും തുറക്കാൻ അനുമതി നൽകിയിട്ടും കടകൾക്ക് മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കം രംഗത്ത് എത്തിയത്. കൊറോണ നിയന്ത്രണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾക്കെതിരേ നേരത്തെ ഉപവാസ സമരമടക്കം നടത്തിയിരുന്നു. എന്നിട്ടും അനുകൂല നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സർക്കാർ തീരുമാനത്തിന് കാത്ത് നിൽക്കാതെ കടകൾ സ്വമേധയാ തുറക്കാൻ വ്യാപാരികൾ തീരുമാനിച്ചത്. മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Comments