ഗാന്ധിനഗർ: കേരളം ഉൾപ്പെടെയുളള മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന വികസന മോഡലുകൾ വീണ്ടും അവതരിപ്പിക്കുകയാണ് ഗുജറാത്ത്. ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന് മുകളിൽ പണികഴിപ്പിച്ച 318 മുറികൾ ഉളള പഞ്ചനക്ഷത്ര ഹോട്ടലും സമുദ്രക്കാഴ്ചകൾ കോർത്തിണക്കി 264 കോടി രൂപ മുടക്കി നിർമ്മിച്ച അക്വാട്ടിക് ഗാലറിയും ഉൾപ്പെടെയുളള പദ്ധതികൾ വെള്ളിയാഴ്ച പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.
പുതുക്കിപണിത റെയിൽവേ സ്റ്റേഷന് മുകളിലാണ് പഞ്ചനക്ഷത്രഹോട്ടലും പണികഴിപ്പിച്ചിട്ടുളളത്. 790 കോടി രൂപ മുടക്കിയാണ് ഹോട്ടൽ നിർമിച്ചത്. 7400 ചതുരശ്ര അടിയിൽ എല്ലാവിധ ആഢംബര സൗകര്യങ്ങളോടും കൂടി ഒരുക്കിയിട്ടുളള ഹോട്ടലിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനിക്കാണ്.
വെളളിയാഴ്ച വീഡിയോ കോൺഫറൻസ് വഴി ഹോട്ടൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കുമെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. രാജ്യത്ത് പലയിടത്തും മാതൃകയാക്കാവുന്ന പദ്ധതിയാണിത്. 2017 ൽ ആരംഭിച്ച റെയിൽവേ സ്റ്റേഷന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തന്നെയാണ് തറക്കല്ലിട്ടത്. വിവിധ പരിപാടികൾക്കായി സംസ്ഥാനത്ത് എത്തുന്ന വിദേശികളായ അതിഥികൾക്ക് ഉൾപ്പെടെ ഇവിടെ താമസ സൗകര്യമൊരുക്കാനാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
സെമിനാറുകളും കോൺഫറൻസുകളും നടക്കുന്ന മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിന്റെ എതിർവശമാണ് ഹോട്ടൽ. ഇവിടെ സെമിനാറുകൾക്കും പരിപാടികൾക്കും എത്തുന്ന മറ്റ് സംസ്ഥാനങ്ങളിലെ അതിഥികൾക്കും വിദേശികൾക്കും ഹോട്ടൽ പ്രയോജനപ്പെടും.
അഹമ്മദാബാദിലെ മറ്റ് മൂന്ന് പദ്ധതികൾ കൂടി പ്രധാനമന്ത്രി വെള്ളിയാഴ്ച വെർച്വലായി ഉദ്ഘാടനം ചെയ്യും. 264 കോടി മുടക്കി നിർമിച്ച അക്വാട്ടിക് ഗാലറി, റോബോട്ടിക് ഗാലറി, നേച്ചർ പാർക്ക് എന്നിവയാണ് മറ്റ് പദ്ധതികൾ. 68 വലിയ ടാങ്കുകളിൽ സമുദ്രത്തിനുളളിലെ അത്ഭുതങ്ങൾ ഒരുക്കിയിട്ടുളളതാണ് അക്വാട്ടിക് ഗാലറി. രാജ്യത്ത് തന്നെ ഇത്തരത്തിൽ ഒരു പദ്ധതി ആദ്യമാണ്. 28 മീറ്റർ ദൂരത്തിൽ വെളളത്തിനടിയിലൂടെയുളള അണ്ടർ വാട്ടർ വോക്ക് വേ ടണലും ഗാലറിയുടെ പ്രത്യേകതയാണ്.
Comments