ആലപ്പുഴ : പള്ളാത്തുരുത്തിയിൽ കാമുകൻ കൊലപ്പെടുത്തിയ അനിതയുടെ സംസ്‌കാര ചടങ്ങിന് കുട്ടികളെ വിടാതെ ഭർത്താവ്. ജനപ്രതിനിധികൾ ഉൾപ്പെടെ സംസാരിച്ചിട്ടും ഫലം കണ്ടില്ല. തുടർന്ന് അനിതയുടെ സഹോദരൻ അന്ത്യകർമ്മങ്ങൾ ചെയ്ത് മൃതദേഹം സംസ്‌കരിച്ചു.
ചാത്താട് ശ്മശാനത്തിലായിരുന്നു അനിതയുടെ മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാരചടങ്ങിൽ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ മക്കളുമായി എത്തണമെന്ന് അനിതയുടെ ഭർത്താവിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ശ്മാശത്തിൽ മൃതദേഹം എത്തിച്ചിട്ടും ഭർത്താവും മക്കളും എത്തിയില്ല.
ഉപേക്ഷിച്ച് പോയവൾക്ക് കർമ്മം ചെയ്യാൻ മക്കളെ വിടില്ലെന്നായിരുന്നു അനിതയുടെ ഭർത്താവിന്റെ നിലപാട്. അനിയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച ഭർത്താവ് സംഭവത്തിൽ മക്കളുടെ പേര് വലിച്ചിഴയ്‌ക്കരുതെന്നും പോലീസിനോട് ആവശ്യപ്പെട്ടു. പോലീസും പഞ്ചായത്ത് അധികാരികളും മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.
ഞായറാഴ്ചയാണ് അനിതയെ പള്ളാത്തുരുത്തിയ്‌ക്ക് സമീപം കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അനിതയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകൻ പ്രബീഷും, ഇയാളുടെ പെൺ സുഹൃത്തും ചേർന്ന് അനിതയെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. കൊല്ലപ്പെടുമ്പോൾ അനിത ആറ് മാസം ഗർഭിണിയായിരുന്നു.
Comments