ഗുവാഹത്തി : സംസ്ഥാനത്തെ മുസ്ലീം ഭൂരിപക്ഷ മേഖലകളിലെ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാൻ അസം സർക്കാർ. മേഖലകളിൽ ഗർഭനിരോധന സാമഗ്രികൾ വിതരണം ചെയ്യുന്നതിനും ബോധവത്കരണത്തിനുമായി പ്രത്യേക സംഘം രൂപീകരിക്കും. ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ ഷെർമാൻ അലി അഹമ്മദ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. 1,000 യുവാക്കളെ ഉൾക്കൊള്ളിച്ചാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്. പോപ്പുലേഷൻ ആർമി എന്ന പേരിലാകും സംഘം രൂപീകരിക്കുക. ഇവരെ പ്രവർത്തനങ്ങൾക്കായി ഓരോ മേഖലകളിൽ വിന്യസിക്കും.
ജനസംഖ്യ നിയന്ത്രിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ഇവർ ആളുകൾക്ക് ബോധവത്കരണം നടത്തും. സർക്കാർ നൽകുന്ന ഗർഭനിരോധന സാമഗ്രികൾ വിതരണം ചെയ്യും. ഇവയുടെ ഉപയോഗത്തെക്കുറിച്ചും, കുടുംബാസൂത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആളുകളെ ബോധവത്കരിക്കും.
ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പോപ്പുലേഷൻ ആർമിയ്‌ക്ക് പുറമേ ആശ വർക്കർമാരുടെ സംഘവും രൂപീകരിക്കും. 10,000 ആശ വർക്കർമാരെയാകും സംഘത്തിൽ ഉൾപ്പെടുത്തുക. ഇവരുടെ നേതൃത്വത്തിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രവർത്തനങ്ങൾ നടത്തും.
Comments