ടോക്കിയോ: ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷയുണ്ടായിരുന്ന രണ്ടിനങ്ങളിലെ പോരാട്ടം അവസാനിച്ചു. ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ശരത് കമൽ പുറത്തായപ്പോൾ ഷൂട്ടിംഗ് ഇനത്തിൽ വാളരിവൻ-ദിവ്യാൻശ് പൻവർ സഖ്യവും ദീപക്-അൻജും സഖ്യവും പുറത്തായി.
ടേബിൾ ടെന്നീസിൽ പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ മാ ലോങ്ങിനോടാണ് ശരത് കമൽ പൊരുതി തോറ്റത്. ഒന്നിനെതിരെ നാലു സെറ്റുകൾക്കാണ് മാ ലോങ്ങിന്റെ ജയം. നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാര നുമായ മാ ലോങ്ങിനെതിരെ മികച്ച പ്രകടനം നടത്തിയാണ് ശരത് കീഴടങ്ങിയത്. 7-11, 11-8, 11-13, 4-11, 4-11 എന്ന നിലയിലാണ് ശരത് പോരാടിയത്. ആദ്യ മൂന്ന് സെറ്റുകളിലും മികച്ച പോരാട്ടം നടത്തിയ ശരത് രണ്ടാം സെറ്റ് 11-8ന് നേടുകയും ചെയ്തിരുന്നു. അവസാന രണ്ടു സെറ്റുകളിൽ തന്റെ മുഴുവൻ പരിചയവും പുറത്തെടുത്ത ചൈനീസ് താരം 11-4,11-4ന് സമ്പൂർണ്ണ മേധാവിത്വമാണ് നേടിയത്. വനിതാ താരം മനികാ ബത്രയ്‌ക്ക് ശേഷമാണ് ശരത് ടേബിൾ ടെന്നീസിൽ നിന്നും പുറത്തായത്.
ഷൂട്ടിംഗ് രംഗത്ത് ഇന്ത്യക്കിന്ന് നിരാശയുടെ ദിനമായി. അവസാന പ്രതീക്ഷയായിരുന്ന പത്തു മീറ്റർ റൈഫിൾ ഇനത്തിലെ മിക്‌സഡ് ഇനത്തിലും ഇന്ത്യൻ നിര പുറത്തായി. രാവിലെ നടന്ന 10 മീറ്റർ പിസ്റ്റൾ ഇനത്തിൽ പുറത്തായതിന് പിന്നാലെയാണ് റൈഫിൾ ഇനത്തിലും പുറത്തായത്. യോഗ്യതാ റൗണ്ട് കടക്കാനാവാത്തത് ലോകചാമ്പ്യൻഷിപ്പ് ജേതാക്കളെ നിരാശരാക്കി.
ഇന്ത്യക്കായി എളവേണിൽ വാളരിവൻ-ദിവ്യാൻശ് പൻവർ സഖ്യവും ദീപക് കുമാർ-അൻജും മൗദ്ഗിൽ സഖ്യവുമാണ് പുറത്തായത്. വാളരിവൻ-ദിവ്യാംശ് സഖ്യം 12-ാം സ്ഥാനത്തേക്കും ദീപക്-അൻജും സഖ്യം 18-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ദീപക് -അൻജും സഖ്യം 623.8 പോയിന്റും വാളരിവാൻ-ദിവ്യാൻശ് സഖ്യം 626.5 പോയിന്റുമാണ് നേടിയത്. 633.20 പോയിന്റ് നേടിയ ചൈനയാണ് യോഗ്യതാ റൗണ്ടിൽ മുന്നിലെത്തിയ ടീം. ദക്ഷിണ കൊറിയ, റഷ്യ, അമേരിക്ക, ഹംഗറി എന്നിവരും യോഗ്യത നേടി.
Comments