കൽപറ്റ: മുട്ടിൽ മരംമുറി കേസിലെ പ്രതികൾ റിമാൻഡിൽ. പ്രതികളായ ആൻേറാ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 14 ദിവസത്തേയ്‌ക്കാണ് ഇവരെ റിമാൻഡ് ചെയ്തത്. പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക്മാറ്റി.
അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ പിന്നീട് നൽകും. അമ്മയുടെ സംസ്‌കാര ചടങ്ങിൽ പോലീസ് പാടില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. റിമാൻഡ് പ്രതികളെ പോലീസിന്റെ സംരക്ഷണമില്ലാതെ കൊണ്ടുപോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആവശ്യം തള്ളിയത്. തുടർന്ന് നാടകീയ സംഭവങ്ങളാണ് കോടതിയിൽ അരങ്ങേറിയത്.
പോലീസ് കൂടെ വരികയാണെങ്കിൽ തങ്ങൾ അമ്മയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. എന്നാൽ പ്രതികളുടെ ആവശ്യം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കോടതിയും നിലപാടെടുത്തു. പോലീസ് തങ്ങളുടെ അമ്മയെ കാണാൻ അനുവദിക്കുന്നില്ല, ഞങ്ങളെ വെടിവെച്ച് കൊല്ലും, മനുഷ്യാവകാശ ലംഘനനമാണിത് എന്നൊക്കെയാണ് പ്രതികൾ കൊടതിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം വിളിച്ചു പറഞ്ഞത്.
Comments