കാബൂൾ : അഫ്ഗാൻ ഹാസ്യതാരത്തെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ. ഭീകര സംഘടനാ വക്താവ് സബിഹുള്ള മുജാഹിദ് ആണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിലെ ജനപ്രിയ ഹാസ്യതാരം നസർ മുഹമ്മദാണ് കൊല്ലപ്പെട്ടത്.
മുഹമ്മദിനെ രണ്ട് പേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ രംഗത്ത് വന്നത്. നസറിനെ മർദ്ദിക്കുന്ന രണ്ട് പേർ താലിബാനിലെ അംഗങ്ങളാണെന്ന് മുജാഹിദ് പറഞ്ഞു.
അഫ്ഗാൻ പോലീസ് സേനയിലെ അംഗമാണ് നസർ. അതിനാലാണ് ഹാസ്യനടനെ പിടികൂടിയത്. കൊല്ലുന്നതിന് പകരം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി താലിബാൻ കോടതിയിൽ ഹാജരാക്കേണ്ടിയിരിക്കുന്നുവെന്നും മുജാഹിദ് പ്രതികരിച്ചു. നസറിനെ കൊന്ന രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും മുജാഹിദ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ചയാണ് നസറിനെ താലിബാൻ ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയായിരുന്നു കൊലപാതക വിവരം പുറത്തറിഞ്ഞത്.
Comments