ഹൈദരാബാദ് : ആന്ധാപ്രദേശിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. തെലങ്കാന- ചണ്ഡീഗഡ് അതിർത്തി മേഖലയായ ഭദ്രദ്രി കോതഗുഡെം ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. രാവിലെയായിരുന്നു സംഭവം.
ജില്ലയിലെ ചെർല വനമേഖലയിൽ കമ്യൂണിസ്റ്റ് ഭീകരർ താവളമടിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്കായി എത്തിയപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പോലീസും, കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ സേനയും സംയുക്തമായാണ് പ്രദേശത്ത് എത്തിയത്. തെരച്ചിലിനിടെ ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
സുരക്ഷാ സേനയും പ്രത്യാക്രമണം നടത്തി. സുരക്ഷാ സേനയുടെ ആക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ ഭീകരർ ഉൾവനത്തിലേക്ക് രക്ഷപ്പെട്ടു. ഏറ്റുമുട്ടൽ അവസാനിച്ചതിന് ശേഷം നടത്തിയ തെരച്ചിലിലാണ് ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്.
ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇയാളുടെ പക്കൽ നിന്നും തോക്കും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേന പരിശോധന തുടരുകയാണ്.
Comments