വയനാട്: മുട്ടിൽ മരം മുറി കേസിലെ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരെയാണ് തെളിവെടുപ്പ് നടത്തിയത്. മരം മുറി നടന്ന മുട്ടിൽ ഭാഗത്തെ കുപ്പാടി പത്തേക്കർ, സ്വർഗംകുന്ന്, പ്രതികളുടെ വാഴവറ്റയിലെ വസതി എന്നിവിടങ്ങളിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
ജൂലൈ 28നാണ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതികൾ കർഷകരെ കബളിപ്പിച്ച് വൻ വിലയുളള മരങ്ങൾ ചുളുവിലയ്‌ക്ക് വാങ്ങി കടത്തുകയായിരുന്നു. കേസിലെ മറ്റ് പ്രതികളൊക്കെ ചെറിയ സ്ഥലം ഉടമകളാണ്. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർക്കും സ്‌പെഷ്യൽ വില്ലേജ് ഓഫീസർക്കും മരം മുറിയിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ. 540 കേസുകളാണ് വനംവകുപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംസ്ഥാനത്താകെ പട്ടയഭൂമിയിൽനിന്ന് വ്യാപകമായി മരംമുറിച്ച് കടത്തിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. റോജി അഗസ്റ്റിന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുകയാണ്. മരം മുറിച്ചതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ കൈവശമുള്ള രേഖകൾ പരിശോധിച്ചു. പ്രതികളുടെ ഫോൺ രേഖകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Comments