ന്യൂഡൽഹി: കേരളത്തിലേക്ക് 49 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്‌സ് മെഡൽ കൊണ്ടുവന്ന ഇന്ത്യയുടെ ഹോക്കി ഗോൾ കീപ്പർ പി. ആർ ശ്രീജേഷിന് കൈത്തറി മുണ്ടും ഷർട്ടും സമ്മാനമായി നൽകുമെന്ന് റിപ്പോർട്ടുകൾ. കേരള സർക്കാരിന് കീഴിലുള്ള കൈത്തറി ഡിപ്പാർട്ട്‌മെന്റിനെ ഉദ്ധരിച്ചാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച സൂചന നൽകിയത്.രാജ്യത്തിന്റെ അഭിമാനം ഉയർത്തി ഒളിമ്പിക്‌സിൽ മെഡൽ നേടിയ ഹോക്കി താരങ്ങൾക്ക് അവരുടെ സംസ്ഥാനങ്ങൾ പാരിതോഷികങ്ങൾ പ്രഖ്യാപിക്കാറുണ്ട്. ചരിത്ര നേട്ടം സമ്മാനിച്ച പുരുഷ ഹോക്കി താരങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങൾ വമ്പൻ പാരിതോഷികങ്ങളാണ് പ്രഖ്യാപിച്ചിട്ടുളളത്. എന്നാൽ ശ്രീജേഷ് മലയാളിയായിട്ടുകൂടി കേരളം ഇക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കിയിട്ടില്ല.
കൈത്തെറിയിലെ ഒരു ഷർട്ടിനും മുണ്ടിനും കൂടി ഏകദേശം ആയിരം രൂപ അടുപ്പിച്ച് വരും. ഹോക്കി താരങ്ങൾക്ക് മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചപ്പോഴാണ് കളിയിൽ ഏറെ പ്രശംസ ഏറ്റുവാങ്ങിയ ശ്രീജേഷിന് തുച്ഛമായ തുകയുടെ സമ്മാനം സർക്കാർ നൽകാനൊരുങ്ങുന്നത്. ശ്രീജേഷിന്റെ നിർണ്ണായക സേവിലൂടെയാണ് ഇന്ത്യ വെങ്കലം നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ശ്രീജേഷിനെ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചിരുന്നു.
ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മൻപ്രീത് സിങ് ഉൾപ്പെടെ എട്ട് താരങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്നാണ് പഞ്ചാബ് സർക്കാരിന്റെ പ്രഖ്യാപനം. വിവേക് സാഗർ, നീലകാന്ത എന്നീ താരങ്ങൾക്ക് രണ്ട് കോടി രൂപ വീതമാണ് മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചത്. അമിത് റോഹിദാസിനും ബിരേന്ദ്ര ലക്‌റക്കും ഓരോ ലക്ഷം രൂപ വീതം നൽകുമെന്ന് ഒഡീഷ സർക്കാറും പ്രഖ്യാപിച്ചു കഴിഞ്ഞു.
ഉത്തർപ്രദേശിൽ നിന്നുള്ള താരമായ ലളിത് കുമാർ ഉപാധ്യായക്ക് ഒരു കോടി രൂപയാണ് യുപി സ്‌പോർട്‌സ് ഡയറക്ടറേറ്റ് സമ്മാനമായി നൽകുക. ശ്രീജേഷ് കേരളത്തിലെത്തുന്ന മുറയ്‌ക്ക് പാരിതോഷികം പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നുന്നത്. ശ്രീജേഷ് കേരളത്തിലെത്തുന്നതിന് പിന്നാലെ അടുത്ത മന്ത്രിസഭാ യോഗത്തിലോ നിയമസഭയിലോ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
Comments