ന്യൂഡൽഹി: രാജ്യ വ്യാപകമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 ന് ആഹ്വാനം ചെയ്ത് കേന്ദ്ര കായിക വകുപ്പു മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. ഓഗസ്റ്റ് 13ന് പദ്ധതി രാജ്യത്തിന് സമർപ്പിക്കും. യുവജന കായിക സമിതി സെക്രട്ടറി ഉഷ ശർമ്മയാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചത്.
75-ാം സ്വാതന്ത്ര്യ ദിന ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് പദ്ധതി ആഹ്വാനം ചെയ്യുന്നത്. രാജ്യമെമ്പാടുമുള്ള 7.50 കോടി യുവ ജനങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ആഹ്വാനത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ബിഎസ്എഫ്, സിഐഎസ്എഫ്, സിആർപിഎഫ്, റെയിൽവേ, എൻവൈകെഎസ്, ഐടിബിപി, എൻഎസ്ജി, എസ്എസ്ബി തുടങ്ങി വിവിധ സേനാവിഭാഗങ്ങളും വെർച്വലായി പങ്കെടുക്കും.
ഈ ദിവസം രാജ്യത്തെ ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ 75ഓളം കായിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഠാക്കൂർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 2 വരെ ഓരോ ആഴ്ചയിലും 75 ജില്ലകളിലെ 75 ഗ്രാമങ്ങളിലായി പരിപാടികൾ തുടരും. ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിൽ രാജ്യത്തെ 744 ജില്ലകളിലെ 75 ഗ്രാമങ്ങളിൽ നിന്നും 30,000ത്തോളം വിദ്യാഭ്യാസ കേന്ദ്രങ്ങൾ പങ്കുചേരും.
രാജ്യം 75ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ ഏവരെയും ഊർജ്ജസ്വലരായ പൗരന്മാരായി വാർത്തെടുക്കുവാൻ പദ്ധതി സഹായകരമാവും. ഇതിലൂടെ രാജ്യത്തെ പൗരന്മാരുടെ മടി, മാനസിക പ്രശ്‌നങ്ങൾ, രോഗങ്ങൾ എന്നിവ മാറ്റിയെടുക്കുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments